News

ഭക്ഷണം, പലചരക്ക് സാധനങ്ങൾ, കുട്ടികൾക്കുള്ള വസ്തുക്കൾ; യുക്രൈനിലേക്ക് ലെയോ പാപ്പയുടെ സഹായം

പ്രവാചകശബ്ദം 14-06-2025 - Saturday

വത്തിക്കാന്‍ സിറ്റി: വർഷങ്ങളായി നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ സാധാരണക്കാരായ ജനതയെ വീണ്ടും ചേര്‍ത്തുപിടിച്ച് വത്തിക്കാന്‍. മെത്തകൾ, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, കുട്ടികൾക്കുള്ള നിരവധി വസ്തുക്കളുമായി മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ നേതൃത്വത്തില്‍ ട്രക്ക് വത്തിക്കാനിൽ നിന്നും യുക്രൈനിലെ ഖാർക്കിവിലേക്ക് എത്തിച്ചു. ഫ്രാൻസിസ് പാപ്പ കാലം ചെയ്തതിനു ശേഷവും വത്തിക്കാൻ സഹായങ്ങൾ എത്തിച്ചിരുന്നുവെന്നും, ആ ദൗത്യം ഇപ്പോഴും തുടരുകയാണെന്നും കർദ്ദിനാൾ ക്രജേവ്സ്കി പറഞ്ഞു.

സമീപ ആഴ്ചകളിൽ നിരവധി റഷ്യൻ ബോംബാക്രമണങ്ങളാൽ തകർന്ന യുക്രേനിയൻ നഗരമായ ഖാർകിവിൽ ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് ജനത കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ സഹായം എത്തിക്കുന്നത്. റോമിലെ സാന്താ സോഫിയ ബസിലിക്കയിൽ നിന്നുമാണ് സഹായങ്ങൾ നിറച്ച ട്രക്ക് യുക്രൈനിലേക്ക് യാത്ര തിരിച്ചത്. കർദ്ദിനാൾ ക്രാജേവ്സ്കിയും വാഹനത്തിൽ ഉണ്ടായിരിന്നു.

ഫ്രാൻസിസ് പാപ്പായുടെ ജീവിത മാതൃക പിന്തുടർന്ന് കൊണ്ട്, ലെയോ പതിനാലാമൻ പാപ്പായും ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറെ ഊർജ്ജസ്വലതയോടെ തുടരുന്നുണ്ടെന്നും, പീഡിതരായ യുക്രൈൻ ജനതയെ തന്റെ ഹൃദയത്തോട്, ലെയോ പതിനാലാമൻ പാപ്പയും ചേർത്ത് പിടിച്ചുവെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. യുദ്ധത്തിന്റെ തുടക്കം മുതൽ, റോമിലെ യുക്രേനിയൻ പള്ളിയായ സാന്താ സോഫിയ മാനുഷിക ഔദാര്യത്തിന്റയും, ജീവകാരുണ്യത്തിന്റെയും ഇടമായി മാറിയെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍



More Archives >>

Page 1 of 1097