News - 2025
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08
ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 14-06-2025 - Saturday
സാബത്തില്‍ കതിരുകള്‍ പറിക്കുന്നു, തിരസ്കൃതനാകുന്ന ഈശോ എന്ന വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗത്തെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, നൊവേഷ്യൻ, വിശുദ്ധ അത്തനേഷ്യസ്, വിശുദ്ധ ക്രിസോസ്തോം എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ വചനഭാഗം: സാബത്തില്‍ കതിരുകള്‍ പറിക്കുന്നു - മര്‍ക്കോസ് 2: 23-28 (മത്തായി 12: 1- 8 ) (ലൂക്കാ 6 : 1- 5).
23 ഒരു സാബത്തുദിവസം അവന്‍ വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോള്‍, ശിഷ്യന്‍മാര്‍ കതിരുകള്‍ പറിക്കാന്‍ തുടങ്ങി. 24 ഫരിസേയര്‍ അവനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്ധമായത് അവര്‍ ചെയ്യുന്നത് എന്തുകൊണ്ട്? 25അവന്‍ ചോദിച്ചു: ദാവീദും അനുചരന്‍മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്തുവെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? 26 അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ? 27 : അവന്‍ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല. 28 : മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്
****************************************************************
➤ വിശുദ്ധ ആഗസ്തീനോസ്:
വിശന്നപ്പോൾ ഈശോ ഭക്ഷണം കഴിച്ചിട്ടുണ്ട്. എങ്കിലും ഭക്ഷണം കഴിക്കുന്നവരെല്ലാം വിശക്കുന്നവരാണെന്നിതിനർത്ഥമില്ല. എന്തെന്നാൽ ഒരു മാലാഖ ഭക്ഷിച്ചതിനെക്കുറിച്ച് നമ്മൾ വായിക്കുന്നു (ഉത്പ 18,8). ആ മാലാഖയ്ക്കു വിശന്നുവെന്ന് ഇതിനർത്ഥമില്ല. വിശക്കുന്നവരെല്ലാം ഭക്ഷിക്കണമെന്നുമില്ല. അവൻ ഉപവസിക്കുകയോ പട്ടിണികിടക്കുകയോ ചെയ്തെന്നു വരാം. ഈശോ ഭക്ഷിച്ചെങ്കിൽ അവന് ശരീരമുണ്ട്: അവന് വിശപ്പനുഭവപ്പെട്ടെങ്കിൽ അവനു ആത്മാവുണ്ട് (Against the Apollinarianas, Question 80)
➤ അജ്ഞാത ഗ്രീക്കു ഗ്രന്ഥകാരൻ: ആഴ്‌ച യിൽ ഏഴു ദിവസമുണ്ട്. അതിൽ ആറെണ്ണം ജോലി ചെയ്യാനായി ദൈവം നമുക്ക് നൽകിയിരി ക്കുന്നു. ഏഴാമത്തേത് പ്രാർത്ഥനയ്ക്കും വിശ്രമത്തിനും പാപപരിഹാരത്തിനുമുള്ളതാണ്. ആറു ദിവസങ്ങളിൽ നമ്മൾ പാപം ചെയ്‌തുപോയിട്ടുണ്ട ങ്കിൽ അതിനു പരിഹാരം ചെയ്യാനുള്ള അവസരം കൂടിയാണ് കർത്താവിൻ്റെ ദിനം. അന്ന് നേരത്തേ തന്നെ ദൈവാലയത്തിൽ എത്തണം. കർത്താവിൻ്റെ പക്കൽ പാപങ്ങൾ ഏറ്റുപറയണം. അനുതപിക്കുന്ന ഹൃദയത്തോടെ പ്രാർത്ഥിക്കണം. പരിശുദ്ധ കുർബാനയിൽ പൂർണ്ണമായും പങ്കുചേരണം. വിഭജിച്ചു നൽകപ്പെടുന്ന നാഥനെ ധ്യാനിക്കണം. നിർമ്മലമായ മനസാക്ഷിയാണ് നിനക്കുള്ളതെ ങ്കിൽ മുമ്പോട്ട് കടന്നുചെന്ന് കർത്താവിന്റെ ശരീര രക്തങ്ങളിൽ പങ്കുപറ്റുക (Sermon 6,1-2).
➤ നൊവേഷ്യൻ:
തൻ്റെ മനുഷ്യത്വത്തിൽ അവൻ അബ്രാഹത്തെപ്പോലെയാണ് (മത്താ 1,1) ദൈവികത പ്രകാരം അബ്രാഹത്തിനു മുമ്പേയുള്ളവനാണ് (യോഹ 8,28). മാനുഷികതയിൽ അവൻ ദാവീദിൻ്റെ പുത്രനാണ് (മത്താ 20,31). ദൈവമെന്ന നിലയിൽ ദാവീദിൻ്റെ നാഥനുമാണ് (മത്താ 22, 43-45). മാനുഷികത പ്രകാരം അവൻ നിയമത്തിനു വിധേയനായി ജനിച്ചു (ഗലാ 4,4). ദൈവികതയിൽ സാബത്തിൻ്റെ അധിനാഥനാണ് (മത്താ 12,8; മർക്കോ 2,28; ലൂക്കാ 6,5) (The Trinity 11).
♦️ വചനഭാഗം: തിരസ്കൃതനാകുന്ന ഈശോ - മര്‍ക്കോസ് 3: 1-6 (മത്തായി 12: 9-14- 8 ) (ലൂക്കാ 6 : 6- 11).
1 യേശു വീണ്ടും സിനഗോഗില്‍ പ്രവേ ശിച്ചു. കൈ ശോഷിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു. 2 യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് അറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. 3 കൈ ശോഷിച്ചവനോട് അവന്‍ പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ. 4 അനന്തരം, അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ നന്‍മ ചെയ്യുന്നതോ തിന്‍മചെയ്യുന്നതോ, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്ദരായിരുന്നു. 5 അവരുടെ ഹൃദയ കാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു. 6 : ഫരിസേയര്‍ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാന്‍വേണ്ടി ഹേറോദേസ്പക്ഷക്കാരുമായി ആലോചന നടത്തി
➤ വിശുദ്ധ അത്തനേഷ്യസ്:
സിനഗോഗിൽ കൈ ശോഷിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അവൻ്റെ കരങ്ങളാണ് ശോഷിച്ചിരുന്നതെങ്കിൽ ചുറ്റും കൂടി നിന്നവരുടെ മനസുകളായിരുന്നു ശോഷിച്ചിരുന്നത്. അവർ ഈ വികലാംഗനെ ശ്രദ്ധിച്ചിരുന്നില്ല. മിശി ഹായിൽനിന്ന് ഒരത്ഭുത പ്രവൃത്തി പ്രതീക്ഷിച്ചി രുന്നുമില്ല. എന്നാൽ അത്ഭുതം പ്രവർത്തിക്കുന്നതിനുമുമ്പ് രക്ഷകൻ അവരുടെ ഹൃദയങ്ങളെ വാക്കുകൾകൊണ്ട് ഉഴുതുമറിച്ചു. അവരുടെ മന സിൻ്റെ ദുഷ്‌ടതയും അതിൻ്റെ കാഠിന്യവും ആഴ ങ്ങളും മനസിലാക്കിയ അവിടുന്ന് അവരുടെ ചിന്താഗതികളെ മൃദുവാക്കുക എന്ന ലക്ഷ്യത്തോടെ ഇപ്രകാരം ചോദിച്ചു; "സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ പ്രവർത്തിക്കുന്നതോ, ജീവൻ നശിപ്പിക്കുന്നതോ രക്ഷിക്കുന്നതോ, ഏതാണനുവദനീയം?" സാബത്തിൽ "ജോലി ചെയ്യുന്നത് അനുവദനീയമോ” എന്ന് അവിടുന്നു ചോദിച്ചിരുന്നെങ്കിൽ “നീ നിയമത്തിനെതിരായി സംസാരിക്കുന്നു" എന്നവർ പറയുമായിരുന്നു.
തുടർന്ന്, സാബത്തു നിയമങ്ങളുടെ സ്രഷ്‌ടാവ് എന്ന നിലയിൽ നിയമത്തിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ അവിടുന്ന് വ്യക്തമാക്കി. 'സാബത്തിൽ ജോലി ചെയ്യാൻ പാടില്ല' എന്നതിനോട് "ജീവനെ പ്രതിയുള്ള കാര്യങ്ങൾക്കൊഴികെ' എന്നവിടുന്ന് കൂട്ടിച്ചേർത്തു. സാബത്തിൽ ഒരു മനുഷ്യൻ കുഴിയിൽ വീണുപോയാൽ അവനെ പിടിച്ചു കയറ്റാൻ നിയമം യഹൂദരെ അനുവദിച്ചിരുന്നു (മത്താ 12,11). മനുഷ്യനെ മാത്രമല്ല കാളയേയും കഴുതയേയും പോലും അപ്രകാരം രക്ഷിക്കാമായിരുന്നു.
ജീവസന്ധാരണാർത്ഥമുള്ള ജോലികൾ നിയമം അനുവദിച്ചിരുന്നതിനാലാണ് യഹൂദർ സാബത്തിൽ ഭക്ഷണം പാകം ചെയ്തിരുന്നത്. അതുകൊണ്ടാണ് യഹൂദർക്ക് നിഷേധിക്കാനാവാത്ത ഒരു ന്യായം അവിടുന്നുയർത്തിയത്. "സാബത്തിൽ നൻമ ചെയ്യുന്നത് അനുവദനീയ മാണോ"? (മർക്കോ 3,4; ലൂക്കാ 6,9). "അതെ" എന്നായിരുന്നു ഉത്തരമെങ്കിലും അതു സമ്മതിക്കാനാവാത്തവിധം അവരുടെ മനസ്സു ദുഷിച്ചതായിരുന്നെന്നുമാത്രം (Homilies 28).
ദരിദ്രര്‍ക്ക് വേണ്ടി നിന്റെ കരം നീട്ടുക
അവരുടെ ഹൃദയകാഠിന്യത്തിൽ ദുഃഖിച്ചുകൊണ്ട് "നിൻ്റെ കൈനീട്ടുക" എന്നവിടുന്ന് പറഞ്ഞത് ഏതാണ്ടിപ്രകാരം പറയുന്നതിനു തുല്യമായിരുന്നു: "കാഴ്‌ചയുള്ളവർ തുടർന്നും കാണട്ടെ. കേൾക്കാൻ വിസമ്മതിക്കുന്നവർ അങ്ങനെ തുടരട്ടെ. കഠിനഹൃദയർ ശിലാ തുല്യരായിക്കൊള്ളട്ടെ. എന്നാൽ നിൻ്റെ വലതു കരം പൂർണ്ണസൗഖ്യം പ്രാപിക്കട്ടെ. എഴുന്നേൽക്കുക, ഇനിമേലിൽ യാചിക്കേണ്ടതില്ല"(മത്താ 13,15). മറ്റൊരുവിധത്തിൽ ഇങ്ങനെയുമാകാം: “കൈ ശോഷിച്ചിരുന്നതിനാൽ നീ ഒരിക്കൽ യാചിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതു പൂർണ്ണസൗഖ്യം പ്രാപിച്ച് ജോലി ചെയ്യത്തക്കവിധമായതിനാൽ ഇനിമുതൽ നിൻ്റെ കരം ദരിദ്രർക്കു നേരെ നീട്ടുക" (മർക്കോ 3,5). എഴുന്നേറ്റ് നടുവിൽ നിൽക്കുക. കാണുന്നവർക്ക് ഒരത്ഭുതമായിത്തീരുക. സാബത്തിനെ സംബന്ധിച്ച വിവാദങ്ങൾക്ക് നിന്നിൽ വിരാമം കുറിക്കപ്പെട്ടിരിക്കുന്നു.
മുടന്തൻമാർ സ്വന്തം കാലിൽ നിൽക്കേണ്ടതിന് നീ മദ്ധ്യത്തിൽ എഴുന്നേറ്റു നിൽക്കുക. നിൻ്റെ കൈ നീട്ടുക. ഇവർ ആരോപണമുന്നയിക്കാതിരിക്കാനായി ഞാൻ നിന്നെ സ്‌പർശിക്കുന്നില്ലല്ലോ. എങ്കിലും വചനം തന്നെ പ്രവൃത്തിയായി മാറുന്നുവെങ്കിൽ വചനം ഉച്ചരിച്ചവൻ മഹത്വത്തിനു യോഗ്യനാണ്. “നിൻ്റെ കൈ നീട്ടുക.” ശോഷിച്ച കൈ സുഖപ്പെട്ടെങ്കിലും കണ്ടു നിന്നവരുടെ ശോഷിച്ച മാനസങ്ങൾ സുഖപ്പെട്ടില്ല. അവർ ഉടനെപോയി ഈശോയോട് എന്താണ് പ്രവർത്തിക്കേണ്ടതെന്ന് ആലോചന നടത്തി എന്നാണല്ലോ നമ്മൾ വായിക്കുന്നത് (മർക്കോ 3,6). എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ ആലോചിക്കുന്നുവോ? അവനെ ദൈവമായി ആരാധിക്കുക. അത്ഭുതം പ്രവർത്തിച്ചവനെ ആരാധിക്കുക. അവൻ വച്ചുകെട്ടിയില്ല: കുഴമ്പു പുരട്ടി തടവിയില്ല; ഔഷധതൈലം തൂകിയില്ല. അവൻ അവരുടെ മദ്ധ്യത്തിൽ നിന്ന് എല്ലാവരും കാൺകെ അത്ഭുതം പ്രവർത്തിച്ചു. “അവൻ ഔഷധസസ്യങ്ങൾ പ്രയോ ഗിച്ചു: വച്ചുകെട്ടുകൾ ഉപയോഗിച്ചു" എന്ന് ആരും പറയാതിരിക്കാനായിരുന്നു ഇത് (Homilies 28).
➤ വിശുദ്ധ ക്രിസോസ്തോം:
കൈശോഷിച്ച മനുഷ്യനെ യഹൂദരുടെ മധ്യത്തിലേക്കും ശ്രദ്ധയി ലേക്കും കൊണ്ടുവന്നതിൽ കർത്താവിൻ്റെ ആർദ്രമായ കരുണയെ ദർശിക്കുവിൻ (ലൂക്കാ 6,8). ആ മനുഷ്യനു നേരിട്ടിരിക്കുന്ന ദൗർഭാഗ്യത്തിന്റെ കാഴ്ചതന്നെ അവരെ ആർദ്രഹൃദയരാക്കുമെന്നും അവന്റെ യാതന അവരുടെ വെറുപ്പിനെ അലിയിച്ചു കളയുമെന്നും അങ്ങനെ സഹതാപത്താൽ അവർ മനസു തിരിയുമെന്നും അവിടുന്നു കരുതി. എന്നാൽ അവർ കഠിനഹൃദയരും നിർവികാരരുമായിരുന്നു. ആ നിസ്സഹായന് ലഭിച്ച സൗഖ്യത്തേക്കാൾ അവരുടെ ശ്രദ്ധ മിശിഹായുടെ നാമത്തെ അപകീർത്തിപ്പെടുത്തുന്നതിലായിരുന്നു. മറ്റുള്ളവരോട് അവിടുന്നു പ്രദർശിപ്പിച്ച കരുണയോടുള്ള അവജ്ഞ പുലർത്തികൊണ്ട് ഫരിസേയർ തങ്ങളുടെ ദുഷ്ടത വെളിവാക്കി (Gospel of St. Matthew, Homily 40.1).
കൃപയോട് സഹകരിക്കുക
എല്ലാം ദൈവത്തിന് വിട്ടു കൊടുത്ത് നിങ്ങൾ അലസത പൂണ്ടുറങ്ങരുത്. ഉദ്യമങ്ങളിലാഴ്ന്നു കഴിയവേ എല്ലാം നിങ്ങളുടെ കഴിവുകൊണ്ട് നേടിയെന്ന് കരുതുകയുമരുത്. നമ്മൾ നിഷ്ക്രിയരായിരിക്കണമെന്ന് ദൈവമാഗ്രഹിക്കുന്നില്ല. അതിനാൽ നമുക്കുവേണ്ടി സർവ്വവും അവി ടുന്ന് ചെയ്തുവയ്ക്കുന്നില്ല. നമ്മൾ താൻപോരിമയുള്ളവരായി, സർവ്വസ്വതന്ത്രരായിത്തീരാനും അവിടുന്നാഗ്രഹിക്കുന്നില്ല. അതിനാൽ എല്ലാം അവിടുന്ന് നമ്മുടെ കഴിവിനു മാത്രം അധീനമാക്കിയിട്ടില്ല (സങ്കീ 146,5; ഏശ 41, 10; 50,7; നടപടി 26,22) (The Gospel of St. Matthew, Homily 82).
➤ വിശുദ്ധ ആഗസ്തീനോസ്:
നന്മ ആയതിനോടും ഉപവിയോടുമുള്ള പ്രതിപത്തിയാൽ ഉളവാകുന്ന കോപവികാരത്തെ തിന്മയെന്നു വിളിക്കാമെങ്കിൽ ചില തിന്മകളെ തന്നെയും പുണ്യമെന്നു വിളിക്കേണ്ടിവരും. കോപവികാരങ്ങളെ നല്ല ലക്ഷ്യത്തിനനുസൃതം ശരിയാംവിധം വഴിതിരിച്ചുവിട്ടാൽ ആരുമതിനെ ദുർവികാരമായി കണക്കാക്കുകയില്ല. ദാസനു തുല്യം എളിമപ്പെട്ടവനായ കർത്താവുതന്നെയും ഒരിക്കൽ ഈ വികാരത്തെ ഉചിതമാംവിധം പ്രകടിപ്പിച്ചപ്പോൾ ആരുമതിൽ തെറ്റുകണ്ടെത്താതിരുന്നതിനു കാരണമിതാണ്. യഥാർത്ഥത്തിൽ മനുഷ്യശരീരവും ആത്മാവും സ്വീകരിച്ചവനു മാനുഷിക വികാരങ്ങളില്ലെന്നു നടിക്കാനാവില്ല. നിയമജ്ഞരുടെ ഹൃദയാന്ധത നിമിത്തം മിശിഹാ വേദ 6 നിക്കുകയും രോഷാകുലനാവുകയും ചെയ്‌തുവെന്ന സുവിശേഷവിവരണങ്ങൾ സത്യം തന്നെ (The City of God, Book 14).
വ്യത്യസ്‌ത വികാരങ്ങൾ
സജീവമായ ആത്മാവിലേ വികാരങ്ങൾക്ക് നിലനിൽപ്പുള്ളൂ. ഈ സംഭവങ്ങൾ തെളിയിക്കുന്നത് ഈശോയ്ക്ക് മനുഷ്യശരീരത്തോടൊപ്പം മനുഷ്യാത്മാവും ഉണ്ടായിരുന്നുവെന്നാണ്. ഈശോയുടെ ദൈവികത വെളിപ്പെടുത്തിയ സുവിശേഷകൻ തന്നെ അവിടുത്തേക്കുണ്ടായിരുന്ന വിഭിന്ന വികാരങ്ങളെയുംകുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഈശോ അതിശയിച്ചു (മത്താ 8,10), അവിടുന്ന് കോപിച്ചു (മർക്കോ 3.5), ദുഃഖിച്ചു (യോഹ 11,33-35), അതിയായി ആനന്ദിച്ചു (ഹെബ്രാ 12,2). ഇവയ്ക്കു സമാനമായ മറ്റു വികാരങ്ങളും അവിടുത്തേക്കുണ്ടായിരുന്നു. ഈശോയ്ക്ക് വിശന്നു (മത്താ 4,2; ലൂക്കാ 4,2), അവിടുന്ന് നിദ്രയിലാണ്ടു (മത്താ 8,24; മർക്കോ 4,38; ലൂക്കാ 8,23). യാത്ര ചെയ്‌തപ്പോൾ ഈശോയ്ക്ക് ക്ഷീണമനുഭവപ്പെട്ടു ( യോഹന്നാൻ 4,6) (Against the Apollinarians 80).
(....തുടരും).
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
