News

സിറിയയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ചാവേര്‍ ആക്രമണം; ഇരുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 23-06-2025 - Monday

ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ദ്വീല പരിസരത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയത്തില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനാമദ്ധ്യേ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഇരുപതോളം ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം. ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണം നടന്ന സ്ഥലത്തു നിന്നു പുറത്തുവന്ന വീഡിയോയില്‍ രക്തത്തില്‍ കുളിച്ച് മൃതദേഹങ്ങളും ചിതറികിടക്കുന്ന കുരിശുകളും പീഠങ്ങളും ഉള്‍പ്പെടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണുള്ളത്.

ഡിസംബറിൽ പ്രസിഡൻ്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യ ചാവേർ ആക്രമണമാണിതെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിൽ 52 പേർക്കു പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കി. ദേവാലയത്തില്‍ പ്രവേശിച്ച ചാവേർ തുടരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഭീകരസംഘടനയായ ഐഎസാണ് ചാവേർ ആക്രമണത്തിനു പിന്നിലെന്നും സിറിയൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ചാവേറിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി സൂചനയുണ്ട്. പരിക്കേറ്റവരില്‍ നിരവധി കുട്ടികളുമുണ്ടെന്ന് പ്രാദേശിക സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡമാസ്കസിലെ മാർ ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ നടന്ന തീവ്രവാദ ചാവേർ ബോംബാക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുകയാണെന്ന് ഗ്രീക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സിറിയൻ അധികാരികൾ ആക്രമണത്തിന് പിന്നിലുള്ളവരെ മുന്നില്‍കൊണ്ടുവരണമെന്നും ക്രിസ്ത്യൻ സമൂഹങ്ങളുടെയും എല്ലാ മതവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കണമെന്നു ആവശ്യപ്പെടുകയാണെന്നും മന്ത്രാലയം പ്രസ്താവിച്ചു.

സിറിയയില്‍ ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളും രംഗത്തുവന്നിട്ടുണ്ട്. ഈ മാസത്തിന്റെ ആരംഭത്തില്‍ സിറിയൻ നഗരമായ ഹോംസിലെ സിറിയന്‍ ഓർത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തിനു നേരെ സായുധ സംഘം വെടിവെയ്പ്പ് നടത്തിയിരിന്നു. ബുസ്റ്റാൻ അൽ-ദിവാൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി ഹോളി ബെൽറ്റ് (ഉം അൽ-സന്നാർ) കത്തീഡ്രലിനു മുൻഭാഗത്ത് സ്ഥാപിച്ച കുരിശിന് നേരെയാണ് വെടിവെയ്പ്പ് നടത്തിയത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇവിടെ നിന്നു 160 കിലോമീറ്റര്‍ മാറിയുള്ള ഡമാസ്കസില്‍ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയിരിക്കുന്നത്.

- സിറിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം.


Related Articles »