News
കർത്താവ് തേടുന്നത് എല്ലാം തികഞ്ഞ പുരോഹിതരെയല്ല, താഴ്മയുള്ള ഹൃദയങ്ങളെയാണ്: ലെയോ പതിനാലാമൻ പാപ്പ
പ്രവാചകശബ്ദം 28-06-2025 - Saturday
വത്തിക്കാന്‍ സിറ്റി: ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനമായ ഇന്നലെ പൗരോഹിത്യ വിശുദ്ധീകരണ ദിനത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ പാപ്പ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ഡീക്കന്‍മാര്‍ക്ക് തിരുപ്പട്ടം നല്‍കി. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേ നല്കിയ സന്ദേശത്തില്‍ വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. എല്ലാ വൈദികരെയും അഭിസംബോധന ചെയ്യുന്ന രീതിയിലായിരിന്നു പാപ്പയുടെ സന്ദേശം. കുടുംബങ്ങളിലും സഭാ സമൂഹങ്ങളിലും പോലും വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു ലോകത്ത്, അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ സൃഷ്ടിക്കുന്നതിനും വൈദികർക്കുള്ള കടമയെ പാപ്പ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.
സ്നേഹത്താൽ മുറിയപ്പെട്ട യേശുവിന്റെ ഹൃദയത്തിലാണ് പൗരോഹിത്യത്തിന്റെ ഏകത മനസിലാക്കുവാൻ സാധിക്കുന്നതെന്നു അടിവരയിട്ടു പറഞ്ഞ പാപ്പ, നല്ല ഇടയന്റെ മാതൃകയിലേക്ക് നമ്മെ പരിവർത്തനം ചെയ്യുന്നതും കാരുണ്യത്താൽ ജ്വലിക്കുന്ന യേശുവിന്റെ ഹൃദയം തന്നെയാണെന്നും കൂട്ടിച്ചേർത്തു. ദൈവജനത്തിന്റെ സേവനത്തിനായുള്ള സമ്പൂർണ്ണ ദാനത്തിലേക്കുള്ള ആഹ്വാനത്തെ പുതുക്കുന്നതാണ് ഇന്നത്തെ തിരുനാളിന്റെ പ്രത്യേകത. ഈ ദൗത്യം പ്രാർത്ഥനയിലാണ് ആരംഭിക്കേണ്ടതെന്നും, കർത്താവുമായുള്ള ഐക്യത്തിൽ തുടർന്നുകൊണ്ടുപോകണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.
കർത്താവ് നമുക്ക് നൽകിയ ഈ കൃപയെ എപ്പോഴും ഓർക്കണമെന്നും, അപ്രകാരം മാത്രമേ ക്രിസ്തുവിന്റെ ഹൃദയത്തിലും ക്രിസ്തുവിന്റെ ജീവിതത്തിലും നമ്മുടെ ഹൃദയങ്ങളെ ഏകീകരിക്കുവാൻ സാധിക്കുകയുള്ളൂവെന്നും പാപ്പ പറഞ്ഞു. അങ്ങനെ സ്നേഹത്തിൽ അനുരഞ്ജനം ചെയ്യപ്പെട്ട ഒരു ലോകത്തിനായി ജനത്തിന് വചനവും രക്ഷയുടെ കൂദാശകളും കൊണ്ടുവരുവാൻ വൈദികർക്ക് സാധിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. അങ്ങനെ യേശുവിന്റെ ഹൃദയത്തിൽ മാത്രമാണ്, ദൈവമക്കളും, പരസ്പരം സഹോദരങ്ങളും ആണെന്നുള്ള തിരിച്ചറിവിലേക്ക് കടന്നെത്തുവാൻ നമുക്ക് സാധിക്കുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഐക്യത്തിന്റെയും സമാധാനത്തിന്റെയും നിർമ്മാതാക്കളാകുവാനും പാപ്പ വൈദികരെ ക്ഷണിച്ചു.
സാഹോദര്യത്തിന്റെ ശൈലി തിളങ്ങുന്ന സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനായി വിശ്വാസം സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഇടയ നിർദ്ദേശങ്ങൾ നൽകണമെന്നും, ഇവയൊക്കെയാണ് യഥാർത്ഥ അജപാലകരുടെ ലക്ഷണങ്ങളെന്നും പാപ്പ കൂട്ടിച്ചേർത്തു. സേവനത്തിലാണ് ഈ ദൗത്യം മനസിലാക്കേണ്ടതെന്നും പാപ്പ പ്രത്യേകം സൂചിപ്പിച്ചു. കർത്താവ് തേടുന്നത് എല്ലാം തികഞ്ഞ പുരോഹിതരെയല്ല, മറിച്ച്, പരിവർത്തനത്തിനായി തുറവുള്ളതും, നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ തയ്യാറുള്ളതുമായ താഴ്മയുള്ള ഹൃദയങ്ങളെയാണെന്നും പാപ്പ പറഞ്ഞു. ഇന്നലെ തിരുപ്പട്ടം സ്വീകരിച്ചവരില്‍ സുൽത്താൻപേട്ട് രൂപതാംഗവും മലയാളിയുമായ ഡീക്കൻ ആന്റോ അഭിഷേകും ഉള്‍പ്പെടുന്നു.
