News - 2025
സ്വാതന്ത്ര്യദിനത്തിൽ യുക്രൈന് കത്തയച്ച് ലെയോ പാപ്പ; നന്ദി അറിയിച്ച് പ്രസിഡന്റ് സെലെൻസ്‌കി
പ്രവാചകശബ്ദം 25-08-2025 - Monday
കീവ്: യുക്രൈനിന്റെ സ്വാതന്ത്ര്യദിനത്തിൽ, യുദ്ധം തകർത്ത രാഷ്ട്രത്തിന് പ്രാർത്ഥനയും പിന്തുണയും അറിയിച്ച് ലെയോ പതിനാലാമൻ പാപ്പയുടെ കത്ത്. പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയ്ക്കു അയച്ച കത്തില്‍ പിതൃവാത്സല്യം പ്രകടമാക്കിയാണ് ലെയോ പതിനാലാമൻ മാർപാപ്പ കത്തെഴുതിയത്. തന്റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ വഴി സെലെൻസ്‌കി തന്നെയാണ് കത്ത് പങ്കുവെച്ചത്. നിങ്ങളുടെ ദേശത്തെ നശിപ്പിക്കുന്ന അക്രമത്തിൽ മുറിവേറ്റ ഹൃദയത്തോടെ, എല്ലാ യുക്രേനിയന്‍ ജനതയ്ക്കും വേണ്ടിയുള്ള തന്റെ പ്രാർത്ഥന നിങ്ങൾക്ക് ഉറപ്പുനൽകുകയാണെന്ന് പാപ്പ കുറിച്ചു.
പരിക്കേറ്റവരെയും, പ്രിയപ്പെട്ടവരെ ഓര്‍ത്ത് ദുഃഖിക്കുന്നവരെയും, വീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്നവരെയും പാപ്പ പ്രത്യേകം സ്മരിച്ചു. കഷ്ടപ്പെടുന്നവരെ ആശ്വസിപ്പിക്കാനും, പരിക്കേറ്റവരെ ശക്തിപ്പെടുത്താനും, മരിച്ചവർക്ക് നിത്യശാന്തി ലഭിക്കാനും ലെയോ പാപ്പ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു. ആയുധങ്ങളുടെ ശബ്ദം നിശബ്ദമാക്കപ്പെടുകയും എല്ലാവരുടെയും നന്മയ്ക്കായി സമാധാനപരമായ ഒരു വഴി തുറക്കുമെന്ന പ്രതീക്ഷയും പാപ്പ കത്തില്‍ പങ്കുവെച്ചു. രാജ്യത്തെ ദൈവമാതാവിന് സമര്‍പ്പിച്ചുക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
I am sincerely grateful to His Holiness for his thoughtful words, prayer, and attention to the people of Ukraine amid devastating war. All of our hopes and efforts are for our nation to achieve the long-awaited peace. For good, truth, and justice to prevail. We appreciate… pic.twitter.com/QeO2u43jiY
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) August 24, 2025
വിനാശകരമായ യുദ്ധത്തിനിടയിൽ യുക്രൈനിലെ ജനങ്ങൾക്ക് നൽകിയ ചിന്താപൂർവ്വമായ വാക്കുകൾക്കും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും പാപ്പയോട് നന്ദി പറയുകയാണെന്ന് സെലെൻസ്‌കി എക്സില്‍ പങ്കുവെച്ച പോസ്റ്റിൽ രേഖപ്പെടുത്തി. രാജ്യം ദീർഘകാലമായി കാത്തിരുന്ന സമാധാനം കൈവരിക്കണമെന്നാണ് ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും. നന്മ, വിശ്വാസം, നീതി എന്നിവ നിലനിൽക്കട്ടെ. പാപ്പയുടെ ധാർമ്മിക നേതൃത്വത്തെയും അപ്പസ്തോലിക പിന്തുണയേയും അഭിനന്ദിക്കുകയാണെന്നും യുക്രൈന്‍ പ്രസിഡന്റ് പോസ്റ്റില്‍ കുറിച്ചു. അതേസമയം ലെയോ പാപ്പയുടെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞ മാസവും വത്തിക്കാനില്‍ നിന്ന്‍ യുക്രൈനിലേക്ക് സഹായമെത്തിച്ചിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
