News

പ്രമുഖ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. പ്രശാന്ത് ഐ‌എം‌എസ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു

പ്രവാചകശബ്ദം 20-12-2025 - Saturday

പുന്നപ്ര: പ്രശസ്ത ധ്യാനഗുരുവും പുന്നപ്ര ഐ‌എം‌എസ് ധ്യാനഭവൻ ഡയറക്ടറുമായിരിന്ന ഫാ. പ്രശാന്ത് ഐ‌എം‌എസ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു അന്ത്യം. അറുകുലശ്ശേരിൽ റെയ്നോൾഡ് (ഉമ്മച്ചൻ )ന്റെയും എർണ്ണമ്മയുടെയും രണ്ടാമത്തെ മകനായ ഫാ. പ്രശാന്ത് വര്‍ഷങ്ങളായി ധ്യാന ശുശ്രൂഷകളില്‍ സജീവമായിരിന്നു. നാലു പതിറ്റാണ്ട് നീണ്ട ശുശ്രൂഷയിലൂടെ ലക്ഷകണക്കിന് ആളുകളെ ക്രിസ്തുവിലേക്ക് അടുപ്പിക്കാനും പതിനായിരങ്ങള്‍ക്ക് താങ്ങും തണലുമാകാനും അച്ചന് കഴിഞ്ഞിരിന്നു.

കരിസ്മാറ്റിക് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് വരെ ഇവിടം ഐ എം എസ് സമൂഹത്തിന്റെ മൈനർ സെമിനാരിയായിരുന്നു. ഭാരത് റാണി പ്രേഷിത ഭവന്‍ എന്നായിരുന്നു പുന്നപ്ര ഐഎംഎസ് ധ്യാനകേന്ദ്രം നേരത്തെ അറിയപ്പെട്ടിരുന്നത്. 1985 മുതൽ ഭാരത് റാണി പ്രേഷിത ഭവനിൽ കരിസ്മാറ്റിക് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 1989 ജൂൺ 13ന് അന്തൊനീസ് പുണ്യവാളന്റെ തിരുനാള്‍ ദിനത്തിലാണ് പ്രശാന്തച്ചൻ പുന്നപ്ര ഐഎംഎസ് ധ്യാനകേന്ദ്രത്തിലേയ്ക്ക് എത്തുന്നത്. തുടര്‍ന്നു വര്‍ഷങ്ങളായി അദ്ദേഹം നടത്തിയിരിന്ന ശുശ്രൂഷകളിലൂടെ ലക്ഷകണക്കിന് ആളുകളാണ് സത്യ വിശ്വാസത്തിലേക്ക് എത്തിച്ചേര്‍ന്നത്.

അച്ചന്റെ കീഴിൽ തുടങ്ങിയെ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ആയിരങ്ങള്‍ക്കു താങ്ങും തണലുമായി. ഐ‌എം‌എസ് ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള മരിയ ഭവൻ, മരിയാലയം, മരിയസദൻ, മരിയധാം എന്നീ സ്ഥാപനങ്ങളിലൂടെ മാനസിക വൈകല്യം മൂലം സമൂഹം ഉപേക്ഷിച്ച അനേകം പേര്‍ക്ക് ഇന്നു അഭയകേന്ദ്രമാണ്. തെരുവുകളില്‍ അലഞ്ഞു നടന്നവരും വീടുകളില്‍നിന്നും ഉപേക്ഷിക്കപ്പെട്ടവരും ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് താങ്ങും തണലുമാകാന്‍ അച്ചന്റെ ശുശ്രൂഷകളിലൂടെ സാധിച്ചു. പ്രശാന്തച്ചൻ തുടങ്ങിയ ‘ഡോട്ടേഴ്സ് ഓഫ് ഐഎംഎസ് അമ്മ’ എന്ന സമര്‍പ്പിത സമൂഹമാണ് ഇവര്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷകള്‍ ഏറെ ത്യാഗത്തോടെ നിര്‍വ്വഹിക്കുന്നത്.

പൊതു ദർശനം അച്ചന്റെ പള്ളിത്തോട് വീട്ടിലും പള്ളിത്തോട് പള്ളിയിലും, അച്ചന്‍ സ്ഥാപിച്ച മാനസിക ആരോഗ്യ കേന്ദ്രങ്ങളായ മരിയ സദനിലും, മരിയ ഭവനിലും, മരിധാമിലും ധ്യാനഭവനിലും നടത്തുന്നതാണ്. മൃതസംസ്കാരം 23/12/2025 (ചൊവാഴ്ച )വൈകുന്നേരം മൂന്നു മണിക്ക് ഐ‌എം‌എസ് ധ്യാനഭവനിൽവെച്ച് നടത്തപെടുന്നതാണ്. മൃതസംസ്കാര ശുശ്രൂഷയ്ക്കു അഭിവന്ദ്യ പിതാക്കന്മാര്‍ നേതൃത്വം നല്‍കും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍

More Archives >>

Page 1 of 1153