News - 2026

ഈ നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ രക്തസാക്ഷിത്വം വരിച്ചത് 304 ക്രൈസ്തവര്‍

പ്രവാചകശബ്ദം 16-09-2026 - Wednesday

വത്തിക്കാൻ സിറ്റി: 21-ാം നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ മാത്രം ക്രൈസ്തവ വിശ്വാസത്തിനും സാമൂഹിക നീതിക്കും വേണ്ടി ജീവൻ ബലി കഴിച്ചത് 304 ക്രൈസ്തവരെന്ന് ഔദ്യോഗിക കണക്ക്. വത്തിക്കാൻ സമാഹരിച്ചുകൊണ്ടിരിക്കുന്ന പുതിയ നൂറ്റാണ്ടിലെ രക്തസാക്ഷികളുടെ ആഗോള പട്ടികയിലാണ് കണക്കുകളുള്ളത്. വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരിലും പാവപ്പെട്ടവർക്കായി നിലകൊണ്ടതിനും, സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിനും, പ്രകൃതി ചൂഷണങ്ങൾക്കെതിരെ പോരാടിയതിനുമാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മിഷ്ണറിമാർക്ക് പുറമെ സാധാരണക്കാരായ അല്മായരും ജീവൻ വെടിഞ്ഞവരുടെ പട്ടികയിലുണ്ട്. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദിനാൾ മാർസെല്ലോ സെമെരാരോയാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയത്. ക്രിസ്തു വിശ്വാസം ഏറ്റുപറഞ്ഞതിന് പുറമെ, മയക്കുമരുന്ന് മാഫിയകൾ, വനനശീകരണം, പ്രകൃതിവിഭവങ്ങളുടെ നിയമവിരുദ്ധമായ ചൂഷണം എന്നിവയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതിനും അനേകര്‍ കൊല്ലപ്പെട്ടു.

ഗോത്രവർഗ്ഗ മേഖലകളിലെ വനനശീകരണത്തിനെതിരെയും അനധികൃത ഖനനങ്ങൾക്കെതിരെയും സുവിശേഷമൂല്യങ്ങൾ മുറുകെപ്പിടിച്ച് ഇവർ നിലകൊണ്ടപ്പോൾ, അത് ക്രിമിനൽ-സാമ്പത്തിക താല്പര്യങ്ങൾക്ക് തടസ്സമായി മാറുകയായിരിന്നുവെന്നും അങ്ങനെയാണ് നരഹത്യ നടന്നതെന്നും കർദ്ദിനാൾ മാർസെല്ലോ സെമെരാരോ പറഞ്ഞു. ഈ നൂറ്റാണ്ടിൽ ലോകമെമ്പാടുമായി രക്തസാക്ഷിത്വം വരിച്ച 1,700-ലധികം പേരുടെ വിവരങ്ങള്‍ വത്തിക്കാന്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »