India - 2025

ജീവനെ പ്രഘോഷിച്ച് ചങ്ങനാശേരി അതിരൂപത

സ്വന്തം ലേഖകന്‍ 25-03-2018 - Sunday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ജീവന്‍ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ 245 ദിവസങ്ങളായി നടക്കുന്ന വിശുദ്ധ ജിയന്ന ബരേറ്റ മൊളളയുടെ തിരുശേഷിപ്പ് പ്രയാണ സമാപനത്തോടനുബന്ധിച്ചു ജീവന്റെ മഹത്വവും പ്രാധാന്യവും പ്രഘോഷിച്ച് പ്രോലൈഫ് പരിഹാരറാലി നടത്തി. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങള്‍ അണിചേര്‍ന്ന റാലിക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ജോസഫ്‌ പെരുന്തോട്ടം നേതൃത്വം നല്‍കി..മരിയന്‍ തീര്‍ഥാടനകേന്ദ്രമായ പാറേല്‍ പള്ളിയില്‍നിന്നു മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു നടന്ന റാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഫ്ലാഗ് ഓഫ് ചെയ്തു.

റാലി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യസന്ദേശം നല്‍കി. ജീവന്‍ അമൂല്യമാണെന്നും സ്‌നേഹരാഹിത്യമാണ് ജീവന്റെ വെല്ലുവിളിയെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കാഞ്ഞിരപ്പള്ളി സഹായമെത്രാനും സീറോമലബാര്‍ സഭാ കുടുംബ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. വാക്കുകൊണ്ട് വ്യക്തിഹത്യ നടത്തുന്നതും തോക്കുകൊണ്ട് ഹിംസ നടത്തുന്നതും ജീവനു നേരേയുള്ള വെല്ലുവിളിയാണെന്നും ജീവന്റെ കാവല്‍ക്കാരായി നാം മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ. കുര്യന്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു.

ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസഫ് ഇലഞ്ഞിമറ്റം, ഏബ്രഹാം പുത്തന്‍കളം, ലാലി ഇളപ്പുങ്കല്‍, വര്‍ഗീസ് നെല്ലിക്കല്‍, ഡോ. റോസമ്മ സോണി തുടങ്ങീ നിരവധിപേര്‍ റാലിക്കും സമ്മേളനത്തിനും നേതൃത്വം നല്‍കി. ജീവന്റെ സന്ദേശവും മാഹാത്മ്യവും ഉയര്‍ത്തുന്ന ഫ്‌ളോട്ടുകളും പേപ്പല്‍ പതാകകളും വര്‍ണക്കുടകളും റാലിയെ ആകര്‍ഷകമാക്കി. ഗര്‍ഭപാത്രത്തില്‍ വെച്ചു നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ സജ്ജമാക്കിയ സ്മാരകം പ്രോലൈഫ് ദിനമായ ഇന്നു രാവിലെ ഒന്‍പതിന് മാര്‍ ജോസഫ് പെരുന്തോട്ടം വെഞ്ചരിക്കും.

More Archives >>

Page 1 of 149