India - 2025

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹത്തില്‍ മുറിവുകളില്ല

സ്വന്തം ലേഖകന്‍ 24-10-2018 - Wednesday

ന്യൂഡല്‍ഹി: പഞ്ചാബിലെ ദസുവയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ മുറിവുകള്‍ കണ്ടെത്താനായില്ലെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ മൂന്നംഗ മെഡിക്കല്‍ സംഘത്തിലെ ഡോ. ജസ്‌വീന്ദര്‍ സിംഗ്. അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിന് ഒന്നര മാസവും രാസപരിശോധന ഫലത്തിന് ആറുമാസം വരെയും സമയം എടുക്കമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ക്രിമിനല്‍ നടപടി ചട്ടപ്രകാരം 174ാം വകുപ്പനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്നു ലോക്കല്‍ പോലീസ് പറഞ്ഞു.

ഫാ. കുര്യാക്കോസിന് അന്തിമോപചാരം അര്‍പ്പിച്ച് ഇന്നലെ ജലന്ധര്‍ രൂപതയില്‍ ചണ്ഡീഗഡ് ബിഷപ് ഡോ. ഇഗ്‌നേഷ്യസ് മസ്‌ക്രീനാസ്, ജലന്ധര്‍ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. ആഞ്ജലോ ഗ്രേഷ്യസ് എന്നിവരുടെ കാര്‍മികത്വത്തില്‍ പ്രത്യേക കുര്‍ബാന നടന്നു. വൈദികന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ സുതാര്യമായി നടക്കുന്നതിന് പൂര്‍ണമായും സഹകരിക്കുമെന്ന് ഡോ. ആഞ്ജലോ ഗ്രേഷ്യസ് അറിയിച്ചു.ദസുവയിലെ സെന്റ് പോള്‍സ് കോണ്‍വന്റിനോട് ചേര്‍ന്ന താമസസ്ഥലത്തു തിങ്കളാഴ്ചയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

More Archives >>

Page 1 of 199