News - 2025
വിലാപം നിലയ്ക്കാതെ കാമറൂണ്‍: വീണ്ടും വൈദിക കൊലപാതകം
സ്വന്തം ലേഖകന്‍ 22-11-2018 - Thursday
യോണ്ടേ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ രാഷ്ട്രീയ നേതൃത്വവും സൈന്യവും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളില്‍ വീണ്ടും കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. ഇന്നലെ മാംഫെ നഗരത്തിൽ നടന്ന വെടിവെയ്പ്പിലാണ് ഫാ. കോസ്മാസ് ഒമബാറ്റോ ഓണാരി എന്ന വൈദികന്‍ കൊല്ലപ്പെട്ടത്. മിൽ ഹിൽ മിഷനറീസ് സഭാംഗമായ അദ്ദേഹം വൈദികനായി അഭിഷിക്തനായ 2017 മാർച്ച് മുതൽ കാമറൂണില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. അക്രമികൾ അദ്ദേഹത്തെ ലക്ഷ്യം വച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് സഭാധികൃതർ പ്രസ്താവനയില്‍ കുറിച്ചു.
കാമറൂണിൽ ഇംഗ്ലീഷ് - ഫ്രഞ്ച് ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളെ വിഭജിക്കണമെന്ന ആവശ്യവുമായി കലാപം തുടരുന്ന ഗറില്ലകള്‍ 'അമബസോണിയ ' എന്ന സ്വതന്ത്ര രാഷ്ട്രം പ്രഖ്യാപിച്ചിരിന്നു. ഇതോട് അനുബന്ധിച്ച് നടന്ന പ്രക്ഷോഭങ്ങളിൽ നൂറുകണക്കിന് ആളുകളാണ് മരണമടഞ്ഞത്. മൂന്ന് ലക്ഷത്തോളം പേർ രാജ്യത്ത് നിന്നും പലായനം ചെയ്തിരുന്നു. അധികാരികൾക്കും പ്രക്ഷോഭകർക്കും ഇടയില്‍ കത്തോലിക്ക സഭയാണ് സന്ധി സംഭാഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ അക്രമികളുടെ വെടിയേറ്റ് മറ്റൊരു വൈദികന്‍ കൊല്ലപ്പെട്ടിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത കൊലപാതകം നടന്നിരിക്കുന്നത്.
കഴിഞ്ഞ മാസം സെമിനാരി വിദ്യാർത്ഥിയായിരുന്ന പത്തൊൻപതുകാരൻ കൊല്ലപ്പെട്ടതും മിലിട്ടറി ആക്രമണത്തിലാണ്. ഈ മാസമാദ്യം ഒരു സംഘം സന്യാസിനികളെ ഗറില്ല സംഘം ബന്ധികളാക്കിയതും തൊട്ടടുത്ത ദിവസം വിട്ടയച്ചതും രാജ്യത്ത് ക്രൈസ്തവർ സുരക്ഷിതരല്ലെന്നു വ്യക്തമാക്കുകയാണ്. 2017 മെയ് മുപ്പതിന് കാമറൂണിലെ ബാഫിയ രൂപതയുടെ ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബല്ല ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരിന്നു.