India - 2025

ലാളിത്യം പ്രവൃത്തിയേക്കാള്‍ മനോഭാവമാകണം: കര്‍ദിനാള്‍ ക്ലീമിസ്

സ്വന്തം ലേഖകന്‍ 27-08-2016 - Saturday

കൊടകര: ലാളിത്യം പ്രവൃത്തിയേക്കാള്‍ സംസ്‌കൃതിയും മനോഭാവവുമാകണമെന്നു സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. നാലാമതു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍.

ഭൗതികസമ്പത്തല്ല, ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നതാണ് ആത്മീയദാരിദ്ര്യത്തിന് പരിഹാരം. ലാളിത്യം ഭക്തന്റെ കരുത്താണ്. ലാളിത്യത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണു പങ്കുവയ്ക്കല്‍. നന്മ ചെയ്യുന്നതിലും പങ്കുവയ്ക്കുന്നതിലും ഉപേക്ഷയുണ്ടാകരുത്. ലോകത്തില്‍ പലയിടത്തും ക്രൈസ്തവ സംസ്‌കാരം അന്യമാക്കപ്പെടുമ്പോള്‍, ഭാരത്തിലും ലോകത്തിലും പൗരസ്ത്യ സഭാപാരമ്പര്യത്തില്‍ അധിഷ്ടിതമായി വിശ്വാസസാക്ഷ്യം പകരാന്‍ സീറോ മലബാര്‍ സഭ നടത്തുന്ന ശുശ്രൂഷകള്‍ അഭിമാനകരമാണ്. സീറോ മലബാര്‍ സഭയുടെ മിഷന്‍ ചൈതന്യം എല്ലാ ക്രൈസ്തവസഭകള്‍ക്കും മാതൃകയാണെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് പറഞ്ഞു. ചിങ്ങവനം ക്നാനായ അതിരൂപത വലിയ മെത്രാപ്പോലീത്ത മാര്‍ സെവേറിയോസ് കുരിയാക്കോസും ജോസഫ് മാര്‍ തോമ മെത്രാപ്പോലീത്തയും സന്ദേശം നല്‍കി.

രാവിലെ 6.20ന് ഹിന്ദിയിലുള്ള ദിവ്യബലിയില്‍ ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്പുമാരായ മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ സഹകാര്‍മികരായി. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശം നല്‍കി. ജീവിതത്തിലെ ലാളിത്യം എന്ന വിഷയം റവ.ഡോ. ടോണി നീലങ്കാവില്‍ അവതരിപ്പിച്ചു. സിസ്റ്റര്‍ ത്രേസ്യാമ്മ, റവ.ഡോ. ജോസ് കുറിയേടത്ത്, അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

കുടുംബങ്ങളിലെ സാക്ഷ്യം എന്ന വിഷയം റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ അവതരിപ്പിച്ചു. പ്രഫ. ലീന ജോസ്, സിസ്റ്റര്‍ പുഷ്പ, ഫാ. ജോസ് കോട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുചര്‍ച്ചകളില്‍ റവ.ഡോ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രഫ. മേരി റെജീന എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഗ്രൂപ്പ് ചര്‍ച്ചകള്‍, റിപ്പോര്‍ട്ട് അവതരണം, സാംസ്‌കാരികപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. അസംബ്ലി നാളെ സമാപിക്കും.

More Archives >>

Page 1 of 18