News
ഔദ്യോഗിക പ്രഖ്യാപനത്തിന് പതിനായിരങ്ങള്‍ സാക്ഷി; വിളക്കന്നൂരിൽ ഇനി ദിവ്യകാരുണ്യപ്രഭ
പ്രവാചകശബ്ദം 01-06-2025 - Sunday
വിളക്കന്നൂർ (കണ്ണൂർ): 12 വർഷത്തെ കാത്തിരിപ്പിനുശേഷം വിളക്കന്നൂരിൽ വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ തിരുവോസ്തിയിൽ പതിഞ്ഞ ക്രിസ്തുവിന്റെ മുഖം ദിവ്യകാരുണ്യ അടയാളമായുള്ള വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി നിർവഹിച്ചു. വിളക്കന്നൂർ ക്രിസ്തുരാജാ പള്ളി അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. വിവിധ ചാനലുകളിലൂടെയും യൂട്യൂബിലൂടെയും തത്സമയം കണ്ടതും പതിനായിരങ്ങളായിരിന്നു.
തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, ആർച്ച് ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരായി. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി തിരുവോസ്‌തി പ്രതിഷ്ഠ നിർവഹിച്ചു. റോമിലെ വിശ്വാസ തിരുസംഘത്തിൻ്റെ മലയാള പരിഭാഷയിലുള്ള ഡിക്രി തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ വായിച്ചു.
തുടർന്നു നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേൽ നേതൃത്വം നൽകി. ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി സന്ദേശം നല്കി. തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നപ്പോൾ വിളക്കന്നൂർ ക്രിസ്‌തുരാജ പള്ളിയിൽ വികാരിയായിരുന്ന ഫാ. തോമസ് പതിക്കൽ, തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആൻ്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, വിളക്കന്നൂർ ക്രിസ്തുരാജാ പള്ളി വികാരി ഫാ. തോമസ് കീഴാരത്തിൽ, മുൻ വികാരിമാർ എന്നിവരും പ്രഖ്യാപന വേദിയിൽ സന്നിഹിതരായിരുന്നു.
നടന്ന തിരുക്കര്‍മ്മങ്ങളുടെ വീഡിയോ
എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ആലക്കോട്, ചെമ്പേരി, ചെമ്പന്തൊട്ടി, വായാട്ടുപറമ്പ് ഫൊറോനകളിൽ നിന്നുള്ള വൈദികരും സിസ്റ്റേഴ്‌സും വിശ്വാസികളും ഉൾപ്പെടെ ആയിരങ്ങൾ ചടങ്ങിനെത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതവും പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ നന്ദിയും പറഞ്ഞു.
ആഘോഷമായ സമൂഹബലിക്കു മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിമധ്യേ ദിവ്യകാരുണ്യ അടയാളം ദർശിക്കാൻ വിശ്വാസികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. പ്രഖ്യാപനത്തിനു മുന്നോടിയായി തലശേരി അതിരൂപത ആസ്ഥാനത്തുനിന്നു കൊണ്ടുവന്ന തിരുവോസ്‌തിക്ക് ഒടുവള്ളിത്തട്ടിൽ സ്വീകരണം നൽകി. അവിടെനിന്ന് അമ്പതോളം അലങ്കരിച്ച വെള്ളക്കാറുകളുടെ അകമ്പടിയോടെയാണ് വിളക്കന്നൂരിലേക്ക് തിരുവോസ്‌തി ആനയിച്ചത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
