News
റഷ്യന്‍ ആക്രമണം; യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉള്‍പ്പെട്ടിരിന്ന പുരാതന കത്തീഡ്രലിന് നാശനഷ്ടം
പ്രവാചകശബ്ദം 12-06-2025 - Thursday
കീവ്: കഴിഞ്ഞ ദിവസമുണ്ടായ റഷ്യൻ ആക്രമണങ്ങളിൽ യുനെസ്കോയുടെ ലോക സാംസ്‌കാരിക പൈതൃക പട്ടികയിൽ ഉള്‍പ്പെട്ടിരിന്ന യുക്രൈനിലെ കീവില്‍ സ്ഥിതി ചെയ്യുന്ന പുരാതന കത്തീഡ്രലിന് നാശനഷ്ടങ്ങൾ. കഴിഞ്ഞ ദിവസമുണ്ടായ കടുത്ത റഷ്യൻ ആക്രമണങ്ങളിൽ ഏഴുപേര്‍ കൊല്ലപ്പെട്ടുവെന്നും, പതിമൂന്ന് പേർക്ക് പരിക്കേറ്റുവെന്നും കീവിലുള്ള പുരാതന കത്തീഡ്രലിന് നാശനഷ്ടങ്ങൾ നേരിട്ടുവെന്നും കാത്തലിക് നിയർ ഈസ്റ്റ് വെൽഫയർ അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിലെ ചിത്രപ്പണികൾ കാത്തുസൂക്ഷിക്കുന്ന കത്തീഡ്രലിനാണ് കഴിഞ്ഞ ദിവസത്തെ റഷ്യൻ ആക്രമണത്തിൽ കേടുപാടുകൾ ഉണ്ടായിരിക്കുന്നത്.
യുക്രൈനിലെ കീവ്, ഒഡേസ നഗരങ്ങളിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് റഷ്യ ഡ്രോൺ ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണത്തില്‍ ഏഴ് പേര്‍ മരണമടഞ്ഞതായും, പതിമൂന്ന് പേർക്ക് പരിക്കേറ്റതായും, പുരാതന ഹോളി വിസ്‌ഡം കത്തീഡ്രലിന് നാശനഷ്ടങ്ങൾ ഉണ്ടായതായും യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയെ ഉദ്ധരിച്ച് കാത്തലിക് നിയർ ഈസ്റ്റ് വെൽഫയർ അസോസിയേഷൻ (CNEWA) റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ 315 റഷ്യൻ ഡ്രോണുകൾ അരങ്ങേറിയെന്നും വെളിപ്പെടുത്തലുണ്ട്. സെന്റ് സോഫിയ എന്ന പേരിൽക്കൂടി അറിയപ്പെടുന്ന കത്തീഡ്രലിന് സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചതായി യുക്രൈനിലെ സാംസ്കാരിക മന്ത്രി മിക്കൊല തോച്ചിസ്‌കിയും സ്ഥിരീകരിച്ചിട്ടുണ്ട്.
യുക്രൈനിലും പുറത്തുമുള്ള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കത്തീഡ്രൽ ദേവാലയമാണിത്. റഷ്യൻ ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്ത് ദേവാലയങ്ങളുൾപ്പെടെ 670 ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് യുക്രൈനിലെ വിവിധ സഭകളുടെ പൊതുകൗൺസിൽ പ്രസ്താവനയില്‍ അറിയിച്ചിരിന്നു. വിവിധ സഭകളിൽനിന്നുള്ള അറുപതോളം സമർപ്പിതർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, നിരവധി വൈദികർ അനധികൃതമായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സമിതി വെളിപ്പെടുത്തിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
