News - 2026

ക്രിസ്റ്റിൻ കൊടുങ്കാറ്റിന്റെ ഇരകളായവർക്ക് പ്രാർത്ഥനകളറിയിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 02-02-2026 - Monday

വത്തിക്കാൻ സിറ്റി: പോർച്ചുഗലിൽ നാശം വിതച്ച അതിശക്തമായ ക്രിസ്റ്റിൻ കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും, ദുരിതമനുഭവിക്കുന്നവർക്ക് തന്റെ പ്രാർത്ഥനകൾ നേർന്നും ലെയോ പതിനാലാമൻ പാപ്പായുടെ സന്ദേശം. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടര്‍ന്നു ഒന്‍പത് ലക്ഷത്തോളം ആളുകളെ ബാധിച്ചിരിക്കുന്ന ദുരിതമാണ് പോർച്ചുഗലിൽ ഉണ്ടായിരിക്കുന്നത്. ദുരിതമനുഭവിക്കുന്ന മേഖലയിൽ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്. ഇരകളായ എല്ലാവരുടെയും ദുഃഖത്തിൽ ആത്മീയമായി താനും പങ്കുചേരുന്നുവെന്നു ലെയോ പാപ്പ സന്ദേശത്തിൽ കുറിച്ചു.

പരിക്കേറ്റവർക്കും, കുടിയിറക്കപ്പെട്ടവർക്കും, കൊടുങ്കാറ്റ് മൂലമുണ്ടായ വലിയ നാശനഷ്ടങ്ങൾ മൂലം ഗുരുതരമായി ബാധിച്ചവർക്കും, തന്റെ പ്രാർത്ഥനകളും ആത്‌മീയ സാമീപ്യവും പാപ്പ അറിയിച്ചു. ദേശീയ, തദ്ദേശ അധികാരികൾക്കും, അവരെ സഹായിക്കാൻ ഒന്നിക്കുന്ന സിവിൽ, സൈനിക, വിഭാഗങ്ങളിലെ ആളുകൾക്കും വേണ്ടി താൻ പ്രത്യേകം പ്രാർത്ഥിക്കുന്നുവെന്നും, സഭാ സംഘടനകളുടെ പ്രതിബദ്ധതയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസത്തിനും ജീവിത സാഹചര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമായി അധികാരികളുമായി ചേര്‍ന്ന് കത്തോലിക്കാ സഭയും സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »