News
റഷ്യൻ ആക്രമണത്തിൽ യുക്രൈനിലെ ചരിത്ര പ്രസിദ്ധമായ ദേവാലയത്തിനും ആശ്രമത്തിനും കേടുപാടുകൾ
പ്രവാചകശബ്ദം 27-03-2026 - Friday
ലിവിവ്: പടിഞ്ഞാറൻ യുക്രൈന്‍ നഗരമായ ലിവിവില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ബെർണാർഡിൻ ആശ്രമ സമുച്ചയവും സെന്റ് മേരി മഗ്ദലന പള്ളിയും റഷ്യയുടെ വ്യോമാക്രമണത്തിൽ തകർന്നു. വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ആശ്രമത്തിന് നേരെ മാർച്ച് 24ന്, അക്രമം അരങ്ങേറിയത്. 2022 ഫെബ്രുവരിയിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം 24 മണിക്കൂറിനുള്ളിൽ ഉണ്ടായ ഏറ്റവും വലിയ ആക്രമണമെന്നാണ് യുക്രേനിയന്‍ ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്.
16-ാം നൂറ്റാണ്ടിലെ ബെർണാർഡിൻ ആശ്രമത്തിന് സമീപമുള്ള ചരിത്രപരമായ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ ആക്രമിക്കപ്പെടുകയും തീപിടിക്കുകയും ചെയ്തതായി പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ആശ്രമത്തിന്റെ ഗോപുരത്തിനും കേടുപാടുകൾ സംഭവിച്ചു. റഷ്യന്‍ വ്യോമാക്രമണത്തിൽ സെന്റ് മേരി മഗ്ദലന പള്ളിക്കും കേടുപാടുകൾ സംഭവിച്ചു. പള്ളിയുടെ ചുറ്റുമുള്ള ജനാലകളും ഗ്ലാസുകളും തകർന്നതായി യുക്രേനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം ഉച്ചകഴിഞ്ഞു സംഭവിച്ചത് കൊണ്ട് അത്യാഹിതങ്ങള്‍ ഉണ്ടായിട്ടില്ലായെന്നു ലിവിവിലെ ആർച്ച് ബിഷപ്പ് മിയേസിസ്‌ലോ മോക്രിസിക്കി വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.
1954-ലെ ഹേഗ് കൺവെൻഷനും 1972-ലെ വേള്‍ഡ് ഹെറിറ്റേജ് കൺവെൻഷനും കീഴിൽ സംരക്ഷിക്കപ്പെടുന്ന ആശ്രമ ദേവാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിനിടെ റഷ്യയുടെ മറ്റ് ആക്രമണങ്ങളില്‍ ആറ് പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ യുനെസ്കോ അപലപിച്ചു. അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്ന യുദ്ധത്തില്‍ റഷ്യ യുക്രൈനില്‍ വന്‍ നാശമാണ് വരുത്തിയിരിക്കുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️












