India - 2025
പാവപ്പെട്ടവരുടെ കുടിലുകളെ യേശു ജനിച്ച ഇടമായി കണ്ട വ്യക്‌തിയായിരുന്നു കുഞ്ഞച്ചനെന്ന് മാര്‍ ജേക്കബ് മുരിക്കന്‍
സ്വന്തം ലേഖകന്‍ 17-10-2016 - Monday
രാമപുരം: പാവപ്പെട്ടവരുടെ കുടിലുകളെ യേശു ജനിച്ച ഇടമായി കണ്ട വ്യക്‌തിയായിരുന്നു വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചനെന്നു പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ പ്രധാന തിരുനാള്‍ദിനമായ ഇന്നലെ റാസ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
"ദളിത് സമൂഹത്തെ കൈപിടിച്ചുയര്‍ത്തിയ മഹാത്മാവാണു കുഞ്ഞച്ചന്‍. അദ്ദേഹം ഓരോ ദളിത് ഭവനങ്ങളിലും കയറിയിറങ്ങി അവരെ ആത്മീയമായും ബൗദ്ധികമായുമുള്ള ഉയര്‍ച്ചയിലേക്കു നയിച്ചു. സാമൂഹിക നീതിയുടെ പ്രഖ്യാപനവും പ്രഘോഷണവുമായിരുന്നു കുഞ്ഞച്ചന്റെ ജീവിതം.കുഞ്ഞച്ചന്റെ പ്രവര്‍ത്തനങ്ങളിലൂടെ ദളിത് സഹോദരങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തി". മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.
ഉച്ചയ്ക്കു 12 നു നടന്ന പ്രദിക്ഷണത്തില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു. ഉച്ച കഴിഞ്ഞു 2.30നും 3.30നും 4.30നും നടന്ന വിശുദ്ധ കുർബാനയില്‍ ഫാ. മാത്യു തേവർകുന്നേൽ, ഫാ. ജോർജ് നെല്ലിക്കുന്ന ചെരുവുപുരയിടം, ഫാ. സെബാസ്റ്റ്യൻ മാപ്രക്കരോട്ട് എന്നിവർ കാർമികത്വം വഹിച്ചു. 10 ദിവസമായി നടന്ന തിരുനാള്‍ ഇന്നലെ സമാപിച്ചു.