India - 2025

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഓര്‍ത്തഡോക്‌സ് സഭയുടെ ബജറ്റ്

സ്വന്തം ലേഖകന്‍ 02-03-2018 - Friday

കോട്ടയം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കികൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭ 560 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. കോട്ടയം പഴയസെമിനാരിയില്‍ നടന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സഭാ സെക്രട്ടറി ബിജു ഉമ്മനാണു ബജറ്റ് അവതരണം നടത്തിയത്.

ഡയാലിസിസ്‌ കരള്‍മാറ്റ രോഗികള്‍ക്കുളള സ്‌നേഹസഹായ പദ്ധതി, അട്ടപ്പാടി ഗിരിവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനം, ഭവന നിര്‍മാണം, വിവാഹ സഹായം, ഓഖി ദുരിത ബാധിതരുടെ പുനരധിവാസം, സഭയിലെ നിര്‍ധനരായ വിധവകള്‍ക്കു പെന്‍ഷന്‍ പദ്ധതി, ദാരിദ്ര്യരേഖയ്ക്കു താഴെയുളള ശുശ്രൂഷകര്‍ക്കും, പളളി സൂക്ഷിപ്പുകാര്‍ക്കുമുളള ആരോഗ്യ ഇന്‍ഷ്വറന്‍സ്, നിര്‍ധനരായവര്‍ക്ക് കിടപ്പാടം നിര്‍മിക്കാനുളള ഭവനസഹായം എന്നിവ ബജറ്റിലുണ്ട്.

പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസ് അഞ്ചാമന്റെ സ്മാരകമായി ഓര്‍ത്തഡോക്‌സ് സഭയുടെ ചുമതലയില്‍ പരുമലയില്‍ ലോകോളജ്, കോട്ടയത്ത് ഓര്‍ത്തഡോക്‌സ് കള്‍ച്ചറല്‍ സെന്റര്‍, പരുമല കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തന വിപുലീകരണം, കോട്ടയം കാരാപ്പുഴയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ പേരില്‍ സ്മാരകം, പീരുമേട്ടിലും നരിയാപുരത്തും വിദ്യാര്‍ഥികള്‍ക്കുളള ക്യാമ്പ് സെന്ററുകള്‍, വൈദികരുടെ കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി വൈദിക മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസ സഹായം തുടങ്ങിയവയ്ക്കും ബജറ്റില്‍ തുക ഉള്‍കൊളളിച്ചിട്ടുണ്ട്. ഫാ. ഡാനിയേല്‍ തോമസ് ധ്യാനം നയിച്ചു. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ വേര്‍പ്പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

More Archives >>

Page 1 of 143