India - 2025
സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തിലേക്ക് തീര്‍ത്ഥാടകപ്രവാഹം
സ്വന്തം ലേഖകന്‍ 17-04-2018 - Tuesday
കൊച്ചി: നിര്‍ധനരുടെ കണ്ണീരൊപ്പിയ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയര്‍ത്തിയതിനെ തുടര്‍ന്നു അദ്ദേഹത്തിന്റെ കബറിടമുള്ള കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തിലേക്ക് തീര്‍ത്ഥാടകപ്രവാഹം. സന്യാസിനികള്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികളാണു ധന്യപദവി പ്രഖ്യാപനത്തിനു കൃതജ്ഞതാ പ്രാര്‍ത്ഥന നടത്താന്‍ എത്തുന്നത്. കോന്തുരുത്തിക്കടുത്തു പെരുമാനൂരിലാണ് അദ്ദേഹത്തിന്റെ ജനനം. സന്യസ്തസമൂഹ സ്ഥാപകനെ തിരുസഭ ധന്യപദവിയിലേക്കുയര്‍ത്തിയതിനു നന്ദിയര്‍പ്പിക്കാന്‍ എസ്ഡി കോണ്‍വന്റുകളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടന്നു.
ധന്യപദവി പ്രഖ്യാപനത്തിന്റെ രൂപതാതല പരിപാടികളെക്കുറിച്ചു, മെത്രാന്മാരുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്ന് എസ്ഡി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെയ്‌സി തളിയന്‍ പറഞ്ഞു. ഫാ. വര്‍ഗീസ് പയ്യപ്പിള്ളി സ്ഥാപിച്ച അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്.ഡി സിസ്റ്റേഴ്സ്) ഇന്ന് 11 രാജ്യങ്ങളില്‍ 131 സ്ഥാപനങ്ങളിലായി 1,372-ഓളം വൃദ്ധസഹോദരങ്ങള്‍ക്കും, പലതരത്തില്‍ വേദന അനുഭവിക്കുന്ന രോഗികളും അശരണരുമായ 37,930-ഓളം സഹോദരങ്ങള്‍ക്കും ശുശ്രൂഷ ചെയ്യുന്നുണ്ട്. 1927-ൽ ആണ് അദ്ദേഹം അഗതികളുടെ സന്യാസസമൂഹം സ്ഥാപിച്ചത്.