India - 2025

കുട്ടനാടന്‍ ജനത പിടിച്ചു നില്‍ക്കുന്നത് ദൈവാശ്രയ ബോധവും മനോധൈര്യവും കൊണ്ട് മാത്രം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 26-07-2018 - Thursday

ആലപ്പുഴ: കുട്ടനാട്ടിലെ ജനങ്ങള്‍ പിടിച്ചു നില്‍ക്കുന്നത് ദൈവാശ്രയ ബോധവും മനോധൈര്യവും കൊണ്ടുമാത്രമാണെന്നും ചങ്കു വെള്ളമാക്കി പണിയെടുക്കുന്ന കര്‍ഷകരുടെ സ്വപ്നങ്ങളെ ഒരു വെള്ളപ്പൊക്കത്തിനും തോല്‍പ്പിക്കാനാകില്ലായെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രളയം സര്‍വനാശം വിതച്ച കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തെ വെറുംചെളികൊണ്ടു മടകെട്ടി ഒരു ജനതയ്ക്കു വേണ്ട ധാന്യം വിളയിച്ച കുട്ടനാടന്‍ ജനത, ഈ പ്രളയത്തിലും തളരില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസം പകരാന്‍ കര്‍ദ്ദിനാളിനൊപ്പം എത്തിയിരുന്നു.

എന്തിനെയും നേരിടാനുള്ള മനക്കരുത്താണ് കുട്ടനാട്ടുകാര്‍ക്കുണ്ടാകേണ്ടതെന്നു മാര്‍ പെരുന്തോട്ടം പറഞ്ഞു. ദുരിതത്തില്‍ കൈത്താങ്ങായ ചാസിനെയും വിവിധ സംഘടനകളെയും സുമനസുകളെയും അദേഹം അഭിനന്ദിച്ചു. ഇന്നലെ ഉച്ചയോടെ ആലപ്പുഴ മാത ജെട്ടിയില്‍ നിന്നാണ് മാര്‍ ആലഞ്ചേരിയും മാര്‍ പെരുന്തോട്ടവും വൈദികരും കുട്ടനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടത്. പിതാക്കന്മാരെ കാത്ത് പുളിങ്കുന്ന് പള്ളിക്കു സമീപം നിന്ന നാനാജാതിമതത്തില്‍ പെട്ട നൂറുകണക്കിനാളുകള്‍ കരഘോഷങ്ങളോടെയാണ് ഇവരെ സ്വീകരിച്ചത്. ചങ്ങനാശേരി അതിരൂപതയിലെ വൈദികരും കര്‍ദ്ദിനാളിനൊപ്പം ദുരന്ത പ്രദേശങ്ങളില്‍ എത്തിയിരിന്നു.

More Archives >>

Page 1 of 179