News
ഭ്രൂണഹത്യ ക്ലിനിക്കില്‍ ജീവന്റെ മുദ്രാവാക്യം: വൈദികൻ ഉൾപ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകന്‍ 30-12-2018 - Sunday
ട്രെൻഡൻ: അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്തുള്ള ട്രെൻഡൻ നഗരത്തിലെ പ്ലാൻഡ് പേരൻഹുഡ് എന്ന കുപ്രസിദ്ധ ഭ്രൂണഹത്യ പ്രസ്ഥാനത്തിന്റെ ശൃംഖലയിൽ പെടുന്ന ക്ലിനിക്കിൽ പ്രതിഷേധിച്ചതിന് കത്തോലിക്ക വൈദികനുൾപ്പെടെയുള്ള നാലു പേർ അടങ്ങിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെടാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഗർഭസ്ഥശിശുക്കളെ രക്ഷിക്കുന്നതിന് അവരോടുള്ള സ്നേഹത്തെ പ്രതിയാണ് തങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രവർത്തകർ പറഞ്ഞു.
"റെഡ് റോസ് റെസ്ക്യൂ" എന്ന പേരിലറിയപ്പെടുന്ന റോസാപ്പൂവ് നൽകി ഭ്രൂണഹത്യയ്ക്കായി എത്തുന്ന സ്ത്രീകളോട് അതിന്റെ ദൂഷ്യഫലങ്ങൾ വിശദീകരിച്ചു ഭ്രൂണഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്ന രീതിയാണ് പ്രവർത്തകർ അവലംബിച്ചിരുന്നത്. ഇവർ ക്ലിനിക്കിൽ എത്തിയ സ്ത്രീകളോട് സംസാരിക്കുന്നതിനിടയ്ക്ക് പ്ലാൻഡ് പേരൻഹുഡിന്റെ അധികൃതർ പോലീസിനെ വിളിച്ചുവരുത്തുകയായിരിന്നു. പോലീസെത്തിയപ്പോൾ പ്രവർത്തകർ സ്ത്രീകളുമായി സംസാരിക്കുന്നത് തുടരുകയും ചിലർ നിലത്ത് നിശബ്ദതയിൽ പ്രാർത്ഥിക്കാൻ ആരംഭിക്കുകയും ചെയ്തു.
തുടർന്ന് അതിക്രമിച്ച് അകത്തു കടന്നു എന്ന കുറ്റത്തിന് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫാ. ഫിഡലിസ് മോസിൻസ്ക്കി എന്ന കത്തോലിക്കാ വൈദികനും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഈ സംഭവ വികാസങ്ങള്‍ക്കിടെ ഭ്രൂണഹത്യ നടത്താനായി എത്തിയ ഒരു സ്ത്രീയും അവരുടെ സുഹൃത്തും ക്ലിനിക്കൽ നിന്നും പുറത്തേക്ക് പോയി. ഇത് പ്രോലൈഫ് പ്രവർത്തകർ നടത്തിയ ബോധവൽക്കരണം കാരണമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഫാ. സ്റ്റീഫൻ ഇബരാറ്റോ എന്നറിയപ്പെടുന്ന പ്രോലൈഫ് വൈദികനും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.