India - 2025

നിയുക്ത ബിഷപ്പിന് പ്രാര്‍ത്ഥനാശംസകള്‍ നേരാന്‍ സ്രാമ്പിക്കല്‍ കുടുംബം ഒത്തുകൂടി

സ്വന്തം ലേഖകന്‍ 15-08-2016 - Monday

പാലാ: ബ്രിട്ടനിലെ പ്രിസ്റ്റണ്‍ രൂപതയുടെ നിയുക്ത ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജോസഫ് സ്രാമ്പിക്കലിനു ആശംസകള്‍ നേരാന്‍ സ്രാമ്പിക്കല്‍ കുടുംബം ഒത്തുചേര്‍ന്നു. കഴിഞ്ഞ ദിവസം പാലായിലാണു മാര്‍ ജോസഫ് സ്രാമ്പിക്കലിനു സ്വീകരണം ഒരുക്കിയത്. പാലാ സെന്റ് തോമസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അധ്യക്ഷത വഹിച്ചു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു.

സ്രാമ്പിക്കല്‍ കുടുംബം സഭയ്ക്കും സമൂഹത്തിനും നല്‍കിയ നല്ല സംഭാവനയാണു മാര്‍ ജോസഫ് സ്രാമ്പിക്കലെന്നും അമ്മ ഏലിക്കുട്ടിയുടെ വിശുദ്ധിനിറഞ്ഞ ജീവിതവും പ്രാര്‍ഥനയും ഈ അനുഗ്രഹത്തിന് പിന്നിലുണ്ടെന്നും ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സുവിശേഷകന്റെ ജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ട മാര്‍ സ്രാമ്പിക്കലിന്റെ താത്പര്യവും ശ്രദ്ധയും ദിശാബോധവും മൂലം പുതിയ നിയോഗത്തിന് ഏറ്റവും അനുയോജ്യനായ ആളെത്തന്നെയാണു സഭാപിതാക്കന്മാര്‍ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാംഗങ്ങളുടെ ആത്മീയ മുന്നേറ്റത്തിന് പുതിയ നിയമനം കാരണമാകുമെന്നും ഏറെ പ്രതീക്ഷയോടെയാണ് സഭാനേതൃത്വവും സഭാംഗങ്ങളും ഇതിനെ കാണുന്നതെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. നഗരസഭാധ്യക്ഷ ലീനാ സണ്ണി, പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിറിയക് തോമസ്, വക്കച്ചന്‍ മറ്റത്തില്‍ എക്‌സ് എംപി, കെ.കെ. ഭാസ്‌കരന്‍ കര്‍ത്താ, ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സന്റ് മൂങ്ങാമാക്കല്‍, കുടുംബയോഗം രക്ഷാധികാരി റവ.ഡോ. തോമസ് ശ്രാമ്പിക്കല്‍ സിഎംഐ, ഉപരക്ഷാധികാരി ഫാ. ഫ്രാന്‍സിസ് ശ്രാമ്പിക്കല്‍, ജോസഫ് മാത്യു, ജോഷി എം. മാത്യു, ഏബ്രഹാം പൂവത്താനി, സി.കെ. രാജന്‍, മേജര്‍ എസ്.ആര്‍. മനോഹര്‍, അഡ്വ. കെ.സി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ മറുപടി പ്രസംഗം നടത്തി. പള്ളി പണിത പാരമ്പര്യമുള്ള ശ്രാമ്പിക്കല്‍ കുടുംബാംഗങ്ങള്‍ സഭയുടെ ശുശ്രൂഷകരായി മാറണമെന്നും വിശ്വാസചൈതന്യം കാത്തുസൂക്ഷിക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കിച്ചന്‍ ശ്രാമ്പിക്കല്‍ കൃതജ്ഞത പറഞ്ഞു. ശ്രാമ്പിക്കല്‍ മഹാകുടുംബത്തിന്റെ വിവിധ ശാഖകളില്‍ നിന്നായി നൂറുകണക്കിന് അംഗങ്ങള്‍ സ്വീകരണസമ്മേളനത്തില്‍ പങ്കെടുത്തു. സ്‌നേഹബന്ധങ്ങള്‍ പുതുക്കുന്നതിനും ഇഴയടുപ്പത്തിന് കരുത്തുപകരുന്നതിനും സമ്മേളനം വേദിയായി. സ്‌നേഹവിരുന്നോടെയാണ് സമ്മേളനം സമാപിച്ചത്.

Source: Deepika

More Archives >>

Page 1 of 15