News
പീഡിതരായ ക്രൈസ്തവരെ അനുസ്മരിച്ച് കസാക്കിസ്ഥാന്റെ തലസ്ഥാനത്ത് പുതിയ ദേവാലയം
പ്രവാചകശബ്ദം 30-06-2025 - Monday
അസ്താന: കസാക്കിസ്ഥാന്റെ തലസ്ഥാനമായ അസ്താനയില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായി സമർപ്പിച്ചിരിക്കുന്ന മരിയൻ ദേവാലയം കൂദാശ ചെയ്തു. ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് യുഎസ് ആസ്ഥാനമായുള്ള നസറേൻ.ഓർഗ് സംഘടന സ്ഥാപിക്കുന്ന ആറാമത്തെ പ്രാർത്ഥനാലയമാണിത്. ഈ ഗണത്തില്‍പ്പെടുന്ന മധ്യേഷ്യയിലെ ആദ്യത്തെ ദേവാലയമെന്ന പ്രത്യേകതയും അസ്താനയിലെ ദേവാലയത്തിനുണ്ട്. ജൂൺ 20-നാണ് ദേവാലയ കൂദാശ നടന്നത്.
പതിറ്റാണ്ടുകളായി ക്രൈസ്തവര്‍ അടിച്ചമർത്തലുകൾ നേരിടുന്ന രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയം, ആർച്ച് ബിഷപ്പ് തോമാസ് പെറ്റയുടെ ആശീര്‍വാദത്തോടെയും സഹായ മെത്രാന്‍ അത്തനേഷ്യസ് ഷ്‌നൈഡറിന്റെ പിന്തുണയോടെയുമാണ് സ്ഥാപിതമായിരിക്കുന്നത്. ദേവാലയ കൂദാശയ്ക്കിടെ ലെബനീസ് മെൽക്കൈറ്റ് കന്യാസ്ത്രീ സൗരയ ഹെറോ വരച്ച രൂപം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. പീഡിപ്പിക്കപ്പെട്ടവരുടെ അമ്മ എന്ന അറമായ ലിഖിതം ഐക്കണിൽ എഴുതിചേര്‍ത്തിട്ടുണ്ട്.
1991-ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം, കസാക്കിസ്ഥാൻ മതസ്വാതന്ത്ര്യം ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ഇത് ഫലവത്തല്ല. രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 70% മുസ്ലീങ്ങളാണ്. കൂടുതലും റഷ്യൻ ഓർത്തഡോക്സ് അംഗങ്ങളായ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ 26% മാത്രമാണ്. ഇതില്‍ കത്തോലിക്ക സമൂഹം ചെറിയ ന്യൂനപക്ഷമാണെങ്കിലും സ്കൂളുകൾ, ഇടവകകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സഭ സജീവ സാന്നിധ്യം നിലനിർത്തുന്നു. ക്രൈസ്തവര്‍ ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങളുടെ ഓപ്പണ്‍ ഡോഴ്സ് പട്ടികയില്‍ മുപ്പത്തിയൊന്‍പതാം സ്ഥാനത്താണ് കസാക്കിസ്ഥാന്‍.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
