India - 2025

വിശ്വാസത്തിൽ ദൈവജനത്തെ വളര്‍ത്തുന്നതിന് ബൗദ്ധിക വിവേകമുള്ള വൈദികരാണ് ആവശ്യം: മാർ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകന്‍ 04-11-2016 - Friday

പനജി: സഭയുടെ മിഷനറി സ്വഭാവവും വിശ്വാസസംരക്ഷണത്തിൽ ദൈവജനത്തിനുള്ള നിർണായകമായ പങ്ക് മാനിക്കുവാന്‍ ബൗദ്ധിക വിവേകമുള്ള വൈദികരാണ് ആവശ്യമെന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. വൈദികവിദ്യാർഥികളുടെ ബൗദ്ധിക പരിശീലനത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ചു ഗോവയിൽ നടക്കുന്ന അഖിലേന്ത്യ മേജർ സെമിനാരി റെക്ടർമാരുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇന്ത്യയിലെ വിവിധ സെമിനാരികളിൽനിന്നായി 150 റെക്ടർമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

വൈദിക പരിശീലനത്തിൽ തത്വശാസ്ത്രത്തിനും ദൈവശാസ്ത്രത്തിനുമുള്ള പങ്കിനെ വിശദീകരിച്ചുകൊണ്ടാണ് മാർ കല്ലറങ്ങാട്ട് പ്രബന്ധം അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും കുലീനത്വമുള്ള പഠന വിഭാഗം തത്ത്വശാസ്ത്രമാണ്. ഭാരതം തത്വശാസ്ത്രംകൊണ്ട് അനുഗ്രഹീതമായ നാടാണ്. പാശ്ചാത്യ തത്ത്വശാസ്ത്രത്തെ മാത്രം ആശ്രയിക്കാതെ ഭാരതീയ തത്ത്വശാസ്ത്രത്തിന്റെ സ്വത്വവും തനിമയും കണ്ടെത്തണം.

വൈദികർ ആരാധനാക്രമങ്ങളും പാരമ്പര്യങ്ങളും സംരക്ഷിച്ചില്ലെങ്കിൽ മറ്റാരാണ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക? ലോകത്തോട് നിരന്തരമായി സംവദിക്കാൻ ബൗദ്ധികനിലവാരമുള്ള വൈദികരെയാണ് ആധുനിക ലോകത്തിനു ആവശ്യം. ദൈവശാസ്ത്ര വിഷയങ്ങളിലുള്ള പരിജ്‌ഞാന കുറവ് ഇത്തരം സംഭാഷണങ്ങളെയും ഗൗരവതരമായി ബാധിക്കും. ആധുനികമായ പ്രബോധനശൈലികളും സ്വീകരിക്കണം. പാരമ്പര്യത്തോടുള്ള വിശ്വസ്തതയും തുടർച്ചയും കേവലം പഴയ പാഠ്യക്രമങ്ങൾ ആവർത്തിക്കുന്നതായി തെറ്റിദ്ധരിക്കരുത്. അദ്ദേഹം പറഞ്ഞു.

മേജർ സെമിനാരി റെക്ടർമാരുടെ അസോസിയേഷൻ പ്രസിഡന്റ് ഫാ. ജോസ് തറയിൽ, സെക്രട്ടറി ഫാ. റെയ്മണ്ട് ജോസഫ് എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. സമ്മേളനം ഏഴാം തീയതി സമാപിക്കും.

More Archives >>

Page 1 of 26