India - 2025

സിസ്റ്റര്‍ മേരി ലിറ്റി കരുണയുടെ സമര്‍പ്പിതവ്യക്തിത്വം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 06-11-2016 - Sunday

കൊച്ചി: സമൂഹത്തിന്റെ പരിഗണന ലഭിക്കാതിരുന്നവര്‍ക്കു മുമ്പില്‍ കാരുണ്യത്തിന്റെ സമര്‍പ്പിതവ്യക്തിത്വമായി കടന്നുചെന്ന സാക്ഷ്യജീവിതമായിരുന്നു അന്തരിച്ച സിസ്റ്റര്‍ മേരി ലിറ്റിയുടേതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ദൈവപരിപാലനയുടെ ചെറിയ ദാസികള്‍ (എല്‍എസ്ഡിപി) സമര്‍പ്പിതസമൂഹത്തിലൂടെ ആയിരക്കണക്കിനു ജീവിതങ്ങള്‍ക്കാണു സിസ്റ്റര്‍ ആശ്വാസവും പ്രതീക്ഷയുമായത്.

തെരുവില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവരെയും കണ്ടെത്തി, സ്‌നേഹത്തോടെ അവരെ ശുശ്രൂഷിച്ചു ദൈവത്തിന്റെ സ്‌നേഹം പകര്‍ന്നു നല്‍കിയ സിസ്റ്ററിന്റെ ശുശ്രൂഷ, സഭയ്ക്കും സമൂഹത്തിനും മാതൃകയാണ്. കേരളത്തിലും പുറത്തുമായി പതിനാറു കാരുണ്യഭവനങ്ങളിലൂടെ സിസ്റ്ററിന്റെ സ്‌നേഹശുശ്രൂഷയുടെ മഹത്വം ആയിരത്തിലധികം അന്തേവാസികള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ട്.

മൂന്നു പതിറ്റാണ്ടോളം എല്‍എസ്ഡിപി സമര്‍പ്പിതസമൂഹത്തെയും അതിന്റെ സ്‌നേഹശുശ്രൂഷകളെയും നയിച്ച സിസ്റ്റര്‍ മേരി ലിറ്റിയ്ക്കു തന്റെ സമര്‍പ്പിതവിളിയെക്കുറിച്ചുള്ള ഉറച്ച ബോധ്യമുണ്ടായിരുന്നു. തികഞ്ഞ എളിമയോടെ തന്റെ ശുശ്രൂഷാവഴികളില്‍ സജീവമാവുകയും അനേകര്‍ക്കു പ്രചോദനവും പ്രത്യാശയുമായി മാറുകയും ചെയ്ത സിസ്റ്റര്‍ മേരി ലിറ്റിയുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു. എല്‍എസ്ഡിപി സമര്‍പ്പിതസമൂഹത്തിലെ എല്ലാ അംഗങ്ങളെയും അനുശോചനം അറിയിക്കുന്നതായും ഇപ്പോള്‍ യൂറോപ്പിലുള്ള കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അറിയിച്ചു.

More Archives >>

Page 1 of 26