India - 2025
ലത്തീന്‍ സഭയ്ക്കു പുതിയ ആരാധനാക്രമം: മാറ്റങ്ങള്‍ ഇരുപത്തിയേഴാം തീയതി പ്രാബല്യത്തില്‍ വരും
സ്വന്തം ലേഖകന്‍ 17-11-2016 - Thursday
തിരുവനന്തപുരം: ലത്തീൻ കത്തോലിക്കാ പള്ളികളിൽ പുതിയ രീതിയിലുള്ള ദിവ്യബലിയും ആരാധനക്രമവും ഇരുപത്തിയേഴാം തീയതി പ്രാബല്യത്തില്‍ വരും. 1977ൽ ലത്തീൻ ഭാഷയിൽ നിന്നു മലയാളത്തിലേക്കു തർജമ ചെയ്തതാണ് നിലവില്‍ ഉപയോഗിയ്ക്കുന്ന തക്സ (വിശുദ്ധ കുര്‍ബാന ഗ്രന്ഥം). ഇതില്‍ വ്യത്യാസങ്ങള്‍ വരുത്തി 2002-ല്‍ തക്സയുടെ മൂന്നാം ലത്തീന്‍ പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് അതാത് ഭാഷകളിലേക്ക് ഇതു തർജമ ചെയ്യണമെന്നു റോമിലെ ദിവ്യാരാധന സംഘം ആവശ്യപ്പെട്ടിരിന്നു.
ഇതേ തുടര്‍ന്നു മെത്രാന്‍മാര്‍, ആരാധനക്രമം-ബൈബിൾ+ദൈവശാസ്ത്രം എന്നിവയിലെ ഭാഷ പണ്ഡിതര്‍, ലത്തീൻ- മലയാളം ഭാഷ വിദഗദര്‍ തുടങ്ങിയവരുടെ സംഘം 2005ൽ പരിഭാഷയ്ക്ക് തുടക്കമിടുകയായിരിന്നു. 2006ൽ തന്നെ ഇതു വത്തിക്കാനിലെ ദിവ്യാരാധന സംഘത്തിന്റെ അംഗീകാരത്തിന് അയച്ചുവെങ്കിലും വർഷങ്ങൾക്കു ശേഷമാണു മറുപടി ലഭിച്ചത്.
പദാനുപദ തർജമയ്ക്കു പകരം ആശയത്തിനു മുൻതൂക്കം നൽകിയും മലയാള ഭാഷയുടെ പ്രത്യേകത കണക്കിലെടുത്തുമുള്ള തർജമയാണ് തയാറാക്കിയത്. എന്നാല്‍ കഴിവതും പദാനുപദ പരിഭാഷ തന്നെ വേണമെന്ന നിർദേശമാണ് വത്തിക്കാന്‍ നിര്‍ദേശത്തില്‍ ഉണ്ടായിരുന്നത്. ഇതനുസരിച്ചു 2010ൽ പത്തംഗ വിദഗ്ധ സമിതി രൂപീകരിച്ചു മൂന്ന് ഉപസമിതികളായി തിരിഞ്ഞു മലയാള പരിഭാഷ മെച്ചപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയായിരിന്നു.
പരിഭാഷ ചെയ്തെടുത്ത ഓരോ ഭാഗങ്ങളും വിവിധ രൂപതകൾക്ക് അയച്ചുകൊടുത്ത് വിദഗ്ധ അഭിപ്രായം തേടി. സഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നുള്ള അഭിപ്രായങ്ങളും കണക്കിലെടുത്തു. വർഷങ്ങൾ നീണ്ട ശ്രമഫലമായി തയാറാക്കിയ കരട് ദിവ്യബലി കേരളത്തിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ ശുപാർശയോടെ കഴിഞ്ഞ മാർച്ചിൽ ദിവ്യാരാധന സംഘത്തിന്റെ അനുമതിക്ക് വീണ്ടും അയക്കുകയായിരിന്നു.
ഇതേ തുടർന്നു ഒക്ടോബര്‍ 13നു പരിഭാഷയ്ക്കു മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 27ന് ഇതു പുതിയ ഗ്രന്ഥം നിലവിൽ വരുന്നതോടെ മലയാളത്തില്‍ ഇതുവരെ ഉപയോഗിച്ചിരുന്ന ദിവ്യബലി ഗ്രന്ഥം അസാധുവാകും.