India - 2025
ക്രൈസ്തവ വിവാഹമോചനം: ഭേദഗതി പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കും
സ്വന്തം ലേഖകന്‍ 14-11-2016 - Monday
ന്യൂഡൽഹി: 147 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തില്‍ മാറ്റം വരുത്തുവാന്‍ കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്‍കിയ സാഹചര്യത്തില്‍ ഭേദഗതി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
ഇന്ത്യയിലെ മറ്റു മതസ്ഥർക്ക് വിവാഹമോചന കാത്തിരിപ്പ് സമയം ഒരു വർഷമായിരിന്നുവെങ്കിലും ക്രൈസ്തവർക്ക് രണ്ടുവർഷമായിരിന്നു. ഇതിനെതിരെ നിരവധിപേർ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ വിവാഹമോചനം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയാറെടുത്തത്. ക്രൈസ്‌തവർക്കു ബാധകമായ നിയമത്തിനു കേന്ദ്രംതന്നെ ഭേദഗതി കൊണ്ടുവരേണ്ടതാണെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.
സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും നിലപാടിന്റെ പശ്‌ചാത്തലത്തിലാണ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര നിയമമന്ത്രാലയം തീരുമാനിച്ചത്. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെങ്കിലും വിവാഹ മോചന നിയമ ഭേദഗതി ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കുന്നവയുടെ കരടു പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിവാഹം കര്‍മ്മം നടന്ന സ്ഥലത്തോ ദമ്പതികൾ ഒരുമിച്ച് താമസിച്ച സ്ഥലത്തോ വേണം വിവാഹമോചന അപേക്ഷ നൽകണമെന്നുള്ള വ്യവസ്ഥയിലും മാറ്റം വരുത്തും. ഇനിമുതൽ ഭാര്യ താമസിക്കുന്ന സ്ഥലത്തുള്ള കോടതിയിൽ ഇതിനുവേണ്ടി അപേക്ഷിക്കാം. നേരത്തെ 24 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഭേദഗതിയോട് യോജിപ്പ് രേഖപ്പെടുത്തിയിരിന്നു.