India - 2025

വിശ്വാസികൾ കരുണയുടെ കവാടങ്ങളായി തീരണം: മാർ ജോസ് പുളിക്കൽ

സ്വന്തം ലേഖകന്‍ 11-11-2016 - Friday

കാഞ്ഞിരപ്പള്ളി: കരുണയുടെ കവാടങ്ങൾ അടയ്ക്കുമ്പോൾ വിശ്വാസികൾ കരുണയുടെ കവാടങ്ങളായി തീരണമെന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി കരിസ്മാറ്റിക് സോണിന്റെയും ആകാശപ്പറവകളുടെയും നസ്രത്ത് ആശ്രമത്തിന്റെയും സംയുക്‌താഭിമുഖ്യത്തിൽ മുണ്ടക്കയത്തു നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് കാരുണ്യ കവാടങ്ങളിലൂടെ നടത്തിയ തീർഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

വിശ്വാസികൾ കരുണയുടെ കവാടങ്ങളായി തീരണം. ആത്മ സംയമനം ഉള്ളവർക്കു മാത്രമേ ദൈവത്തിന്റെ കൃപ ലഭിക്കുകയുള്ളു. ഓരോ ക്രിസ്ത്യാനിയും ഓരോ മനുഷ്യനും അപരനു ക്ഷമയുടെ കൂടാരവും നന്മയുടെ കടലുമാകണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു. രാവിലെ വിജയപുരം രൂപതയിലെ കരുണയുടെ കവാടമായ മുണ്ടക്കയം സെന്റ് മേരീസ് പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ തീർഥാടനം ഉദ്ഘാടനം ചെയ്തു.

ഫാ. മാത്യു തുണ്ടത്തിൽ എംസിബിഎസ് വിശുദ്ധ കുർബാനയർപ്പിച്ചു. തുടർന്ന് വിവിധ സ്‌ഥലങ്ങളിൽ ഫാ. സെബാസ്റ്റ്യൻ പെരുനിലം, ഫാ. ഫെലിക്സ് ദേവസ്യ പുറത്തേപ്പറമ്പിൽ, ഫാ. തോമസ് ഓലിക്കൽ, ഫാ. മാത്യു തുണ്ടത്തിൽ, ഫാ. ജോസുകുട്ടി ഇടത്തിനകം എന്നിവർ സന്ദേശം നൽകി. തീർത്ഥാടനത്തോട് അനുബന്ധിച്ചു ആരാധനയും ദിവ്യകാരുണ്യ ആശീർവാദവും നടന്നു.

More Archives >>

Page 1 of 27