India - 2025
കത്തോലിക്കാ സഭ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമെന്ന് മുഖ്യമന്ത്രി: കരുണയുടെ വർഷത്തിന് കേരളാതലത്തില്‍ സമാപനം
സ്വന്തം ലേഖകന്‍ 12-11-2016 - Saturday
കോട്ടയം: കേരള കത്തോലിക്കാ സഭ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെസിബിസിയുടെയും കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാരുണ്യവർഷ കേരളാതല സമാപനാഘോഷം കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സീറോ മലങ്കര, ലത്തീൻ, സീറോ മലബാർ സഭകളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാരുണ്യപ്രവർത്തികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഭവനനിർമ്മാണം ഉൾപ്പടെയുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങളും സാന്ത്വന ശുശ്രൂഷകളും വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളും മാതൃകാപരമാണെന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്ക ബാവ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരിന്നു. കരുണയാണ് ക്രിസ്തീയ പാരമ്പര്യത്തിന്റെ അടിസ്ഥാന ശിലയെന്നും കരുണ പകർന്നുനൽകുവാൻ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു. ലത്തീൻ കത്തോലിക്കാ സഭ ആർച്ചുബിഷപ്പ് ഡോ. സൂസൈപാക്യം, സീറോ മലബാർ സഭയിലെ സീനിയർ ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. ആർച്ചുബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഷാജി ജോർജ്, ഡോ. മേരി റജീന എന്നിവർ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിനു മുന്നോടിയായി ഉച്ചകഴിഞ്ഞു 1.30നു തെള്ളകം ഹോളിക്രോസ് സ്കൂൾ ഗ്രൗണ്ടിൽനിന്നു ചൈതന്യ പാസ്റ്ററൽ സെന്റിലേക്കു കാരുണ്യയാത്ര സമാപന റാലി നടന്നു. മാതൃകാ കാരുണ്യശുശ്രൂഷ നിർവ്വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിലെ കാരുണ്യപ്രവർത്തകരെയും ആദരിച്ചു. വിവിധ രൂപതകളിൽ നിന്നുള്ള വൈദിക, സന്യസ്ത പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും സംഘടനാ ഭാരവാഹികളും പരിപാടികളിൽ പങ്കെടുത്തു.