India - 2025

പരുമല ഓര്‍മപെരുന്നാളിനു കൊടിയിറങ്ങി

സ്വന്തം ലേഖകന്‍ 03-11-2017 - Friday

മാന്നാര്‍: ഭക്തിനിര്‍ഭരമായ റാസയോടെ പരുമല തിരുമേനിയുടെ 115ാം ഓര്‍മപെരുന്നാളിനു കൊടിയിറങ്ങി. പെരുന്നാള്‍ സമാപന ദിനമായ ഇന്നലെയും രാവിലെ മുതല്‍ തന്നെ പദയാത്രാ സംഘങ്ങള്‍ എത്തി തുടങ്ങിയിരുന്നു. പുലര്‍ച്ചെ മൂന്നിനു വിശുദ്ധ കുര്‍ബാനയോടെയാണു പ്രധാന പെരുന്നാള്‍ ദിനം തുടങ്ങിയത്. കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വലിയ വിശ്വാസ സമൂഹം തന്നെയുണ്ടായിരുന്നു. കുര്‍ബാനയ്ക്കു ശേഷം കാതോലിക്കബാവയും മറ്റ് മെത്രാപ്പോലീത്തമാരും ചേര്‍ന്ന് പള്ളിയുടെ മുകള്‍വശത്തെ മട്ടുപ്പാവില്‍നിന്ന് വിശ്വാസികള്‍ക്ക് ശ്ലൈഹിക വാഴ്‌വ് നല്‍കി.

ഉച്ചയ്ക്കു നടന്ന മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ഥി പ്രസ്ഥാന സമ്മേളനത്തിനു ശേഷമാണ് റാസയ്ക്കു തുടക്കമായത്. പള്ളിയിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷം മുത്തുക്കുടകളും ഏന്തി വിശ്വാസികള്‍ റാസയില്‍ പങ്കെടുക്കാനായി നിരന്നു. തുടര്‍ന്ന് 21 കുരിശുകളും തലയിലേന്തി യുവാക്കളും അണിനിരന്നു. ഏറ്റവും പിന്നിലായി നടപ്പന്തലില്‍ വൈദികര്‍ ആശീര്‍വാദം നല്‍കി പള്ളിയുടെ പ്രധാന കവാടത്തില്‍ എത്തിയതോടെ റാസ ആരംഭിച്ചു.

പള്ളിയുടെ പടിഞ്ഞാറ് വശത്തെ ഗേറ്റിലൂടെ പമ്പാ നദിക്കരയിലുള്ള കുരിശടിയില്‍ എത്തി ധൂപ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്നു പ്രധാന റോഡിലൂടെ കിഴക്കുവശത്തുള്ള കുരിശടിയില്‍ എത്തി. ഇവിടെയും ധൂപപ്രാര്‍ഥന നടത്തിയശേഷം പള്ളിയങ്കണത്തിലേക്കു പ്രവേശിച്ചു. തുടര്‍ന്ന് പള്ളിക്ക് ഒരു വട്ടം വലം വച്ചു കബറിങ്കലില്‍ ധൂപപ്രാര്‍ഥന നടത്തിയ ശേഷം പ്രധാന കവാടത്തിലൂടെ പള്ളിയില്‍ പ്രവേശിച്ചു. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആശീര്‍വാദത്തോടെ പെരുന്നാളിനു കൊടിയിറങ്ങി.

More Archives >>

Page 1 of 112