India - 2025
വാഴ്ത്തപ്പെട്ട പ്രഖ്യാപനം ആഘോഷിച്ച് പുല്ലുവഴി ഗ്രാമവും
സ്വന്തം ലേഖകന്‍ 05-11-2017 - Sunday
പെരുമ്പാവൂര്‍: സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന പ്രഖ്യാപനം ഇന്‍ഡോറില്‍ നടക്കുമ്പോള്‍ അതിന്റെ സന്തോഷം ഇരട്ടിയായത് സിസ്റ്റര്‍ ജനിച്ചുവളര്‍ന്ന പുല്ലുവഴി ഗ്രാമത്തില്‍. ഗ്രാമം ഇന്നലെ പ്രാര്‍ത്ഥനയുടെയും ആഘോഷത്തിന്റെയും നിറവിലായിരുന്നു. ഇടവകജനങ്ങളും നാട്ടുകാരും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് തങ്ങളുടെ സന്തോഷം പങ്കുവെച്ചത്. സെന്റ് തോമസ് പള്ളിയിലേക്ക് ഇന്നലെ രാവിലെ മുതല്‍ ആളുകള്‍ പ്രവഹിക്കുകയായിരുന്നു. രാവിലെ ഒമ്പതിനു പെരുമ്പാവൂര്‍ കത്തോലിക്ക പള്ളി വികാരി ഫാ. കുരുവിള മരോട്ടിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. ദിവ്യബലി മധ്യേ പ്രഖ്യാപന ചടങ്ങുകളുടെ തല്‍സമയ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
പ്രഖ്യാപനസമയത്ത് പള്ളിയില്‍ ദീപം തെളിച്ചു. റാണി മരിയയുടെ പിതാവിന്റെ സഹോദരന്‍ 93 വയസുള്ള പൈലി തോമ വട്ടാലില്‍ ആണു ദീപം തെളിച്ചത്. തുടര്‍ന്നു സിസ്റ്ററുടെ ഛായാചിത്രം വഹിച്ചുകൊണ്ട് ടൗണ്‍ ചുറ്റി നടത്തിയ പ്രദക്ഷിണത്തില്‍ നാനാജാതി മതസ്ഥര്‍ പങ്കെടുത്തു. സ്‌നേഹവിരുന്നും നടന്നു. ഇടവക സഹവികാരി ഫാ. ജോണ്‍ തടത്തില്‍, ഇടവക ട്രസ്റ്റി ഷാജി റാഫേല്‍, ജോയിന്റ് കണ്‍വീനര്‍ കെ.വി. സ്റ്റീഫന്‍, സ്റ്റീഫന്‍ പരത്തിക്കാടന്‍, പി.സി. ജോര്‍ജ്, ഫാ. അഭിലാഷ് പതിപ്പിള്ളി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.
സിസ്റ്ററുടെ സഹോദരങ്ങളും ബന്ധുക്കളും ഇന്‍ഡോറിലേക്കു പോയിരുന്നതിനാല്‍ വട്ടാലില്‍ വീട്ടില്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ഇടവകയില്‍നിന്നു മുന്നൂറിലേറെ പേരും ഇന്‍ഡോറിലേക്ക് പോയിട്ടുണ്ട്. ഇവര്‍ തിരിച്ചെത്തുന്നതോടെ പുല്ലുവഴി കൂടുതല്‍ ആഘോഷഭരിതമാകും. 12 മുതല്‍ 19 വരെ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഇടവക ദേവാലയമായ സെന്റ് തോമസ് പള്ളി സിസ്റ്റര്‍ റാണി മരിയയുടെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങും ഇതോടൊപ്പമുണ്ടാകും. കേരളസഭാതല ആഘോഷ പരിപാടികൾ 11ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലാണു നടക്കുക.