India - 2025

ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയത്തിന് നേരെ ആക്രമണം

സ്വന്തം ലേഖകന്‍ 02-04-2018 - Monday

ചാരുംമൂട്: ഇന്നലെ ഈസ്റ്റര്‍ ദിനത്തില്‍ കരിമുളയ്ക്കലില്‍ ഓര്‍ത്തഡോക്‌സ് പള്ളിക്കു നേരെ ആക്രമണം. അക്രമിസംഘം പള്ളിയിലേക്കു കല്ലേറ് നടത്തുകയും പള്ളിവക കെട്ടിടം അടിച്ചു തകര്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്നുപേരെ നൂറനാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ അക്രമിസംഘം ഇടവക വികാരി എം.കെ. വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പയെയും പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികളെയും ഭീഷണിപ്പെടുത്തി. ഇടവക വികാരിയെ തടഞ്ഞുവയ്ക്കാനും ശ്രമം നടന്നു. വിശ്വാസികള്‍ സംഘടിച്ചതോടെ സംഘം ഓടി രക്ഷപ്പെടുകയായിരിന്നു.

നൂറനാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി വിശ്വാസികളെ ശാന്തരാക്കിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തത്. ഇവിടെ സെമിത്തേരി നിര്‍മാണവുമായി ബന്ധപ്പെട്ടു ചിലരുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ആക്രമണത്തിനു പിന്നില്‍ ഇതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രനും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി. അതേസമയം കാസര്‍ഗോഡ് മേലെടുക്കത്ത് ലൂര്‍ദ് മാതാ ക്രൈസ്തവ ദേവാലയത്തിന് നേരെയും ഇന്നലെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

More Archives >>

Page 1 of 150