India - 2025

മാര്‍ ഗീവര്‍ഗീസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തിലേക്ക്

സ്വന്തം ലേഖകന്‍ 07-04-2018 - Saturday

തൃശൂര്‍: ആഗോള പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മാര്‍ ഗീവര്‍ഗീസ് തൃതീയന്‍ സ്ലീവ കാതോലിക്കോസ് പാത്രിയര്‍ക്കീസ് ബാവ കേരളത്തിലേക്ക്. 2015ല്‍ മാര്‍ ദിന്‍ഹാ നാലാമന്‍ പാത്രിയര്‍ക്കീസിന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റ പാത്രിയര്‍ക്കീസും സംഘം 25നു നെടുമ്പാശേരിയില്‍ എത്തും. ഇറാനിലെ ബിഷപ്പ് മാര്‍ നര്‍സൈ ബെഞ്ചമിന്‍, നോര്‍ത്ത് ഇറാഖ് എര്‍ബില്‍ ബിഷപ് മാര്‍ അബ്‌റീസ് യൂഹന്നാന്‍ എന്നിവര്‍ പാത്രിയര്‍ക്കീസിനെ അനുഗമിക്കും. 2010ല്‍ തൃശൂരില്‍ നടന്ന പരിശുദ്ധ സുനഹദോസില്‍ മെത്രാപ്പോലീത്ത ആയിരിക്കെ അദ്ദേഹം പങ്കെടുത്തിരുന്നു.

അന്നു മാര്‍ ദിന്‍ഹാ നാലാമന്‍ താമസിച്ച മാര്‍ തിമോഥെയൂസ് ഹൈറോഡിലുള്ള മെത്രാപ്പോലീത്തന്‍ അരമനയിലെ അതേ മുറി തന്നെയാണ് ഇദ്ദേഹത്തിനായി ഒരുങ്ങുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും പൗരപ്രമുഖരും പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ പൊതുസമ്മേളന വേദിയില്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്തയെ പാത്രിയര്‍ക്കിസ് ആദരിക്കും.

എട്ടുദിവസത്തെ പരിപാടികള്‍ക്കുശേഷം മെയ് രണ്ടിനു പാത്രിയര്‍ക്ക ആസ്ഥാനമായ ഇറാഖിലേക്കു തിരിക്കും. ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത രക്ഷാധികാരിയായും ഡോ. മാര്‍ യോഹന്നാന്‍ യോസേഫ്, മാര്‍ ഔഗിന്‍ കുരിയാക്കോസ് എന്നിവര്‍ സഹരക്ഷാധികാരികളായും സ്റ്റിയറിംഗ് കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

More Archives >>

Page 1 of 151