India - 2025
ചമ്പകുളത്തെ വിശ്വാസികള്‍ ആഹ്ലാദനിറവില്‍: ഔദ്യോഗിക ബസിലിക്ക പ്രഖ്യാപനം 27നു
സ്വന്തം ലേഖകന്‍ 23-11-2016 - Wednesday
ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയിലെ ആദ്യ ബസലിക്കാ പദവി ലഭിച്ച ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഔദ്യോഗിക ബസിലിക്ക പ്രഖ്യാപനം 27നു ഉച്ചയ്ക്ക് 2.30നു നടക്കും. പരിശുദ്ധ കുർബാനയുടെ സമാപനത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. അതിരൂപത ചാൻസലർ പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള ഔദ്യോഗിക ഡിക്രി വായിക്കും.
ചമ്പക്കുളം അസിസ്റ്റന്റ് വികാരി ഫാ. ബിജു മണവത്ത് മലയാള പരിഭാഷ വായിക്കും. അതിരൂപത വികാരി ജനറാൾമാരായ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, റവ. ഡോ. ജെയിംസ് പാലക്കൽ, അതിരൂപത ചാൻസലർ റവ. ഡോ. ടോം പുത്തൻകളം, പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ തുടങ്ങിയവർ പരിശുദ്ധ കുർബാന ചടങ്ങുകളിൽ സഹകാർമികരാകും.
ആഘോഷപരിപാടികളുടെ ഭാഗമായി 26ന് ബസിലിക്ക പദവി പ്രഖ്യാപന വിളംബര റാലി നടത്തും. യൂത്ത് വിൻസെന്റ് ഡിപോൾ അംഗങ്ങളാണ് റാലിക്കു നേതൃത്വം നല്കുക. രാവിലെ ഒമ്പതിന് ചങ്ങനാശേരി കത്തീഡ്രലിൽ അതിരൂപത വികാരി ജനറാൾ മോൺ. ജെയിംസ് പാലയ്ക്കൽ റാലി ഉദ്ഘാടനം ചെയ്ത് ദീപശിഖ കൈമാറും. ധന്യൻ മാർ തോമസ് കുര്യാളശേരി പിതാവിന്റെയും മറ്റു വന്ദ്യപിതാക്കൻമാരുടെയും കബറിടങ്ങൾ സ്‌ഥിതി ചെയ്യുന്ന ചങ്ങനാശേരി മെട്രോപോളിറ്റൻ കബറിട പള്ളിയിൽ നിന്നും ആരംഭിച്ച് നിരണം, എടത്വ, പുളിങ്കുന്ന്, ആലപ്പുഴ എന്നീ ദൈവാലയങ്ങളിലൂടെ സന്ദർശനം നടത്തി ചമ്പക്കുളത്ത് തിരിച്ചെത്തും.
തങ്ങളുടെ ദേവാലയം ബസിലിക്കയായി ഉയർത്തപ്പെടുന്നതിന്റെ പ്രഖ്യാപനം ശ്രവിക്കാനും അതിൽ പങ്കുകൊള്ളാനുമുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസ സമൂഹം. പള്ളിയും പരിസരപ്രദേശങ്ങളും ഒരുക്കങ്ങളുടെ അന്തിമഘട്ടത്തിലാണ്. ബസിലിക്കയായതോടെ ഫൊറോന ദേവാലയം ശ്രേഷ്ഠ ദൈവാലയത്തിന്റെ ഗണത്തിലേക്ക് ഉയർന്നതായി ഫൊറോന വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു.