India - 2025

ലത്തീൻ സഭയുടെ പുതിയ ദിവ്യബലി ഗ്രന്ഥം പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍ 22-11-2016 - Tuesday

തിരുവനന്തപുരം: കേരളത്തിലെ ലത്തീൻ സഭയിൽ മലയാളത്തിൽ ദിവ്യബലി ആരംഭിച്ചതിനുശേഷം പരിഷ്കരിക്കുന്ന മൂന്നാമത്തെ ഗ്രന്ഥം പ്രകാശനം ചെയ്തു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും ലിറ്റർജി കമ്മീഷൻ ചെയർമാനുമായ ഡോ. എം. സൂസപാക്യം, തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേരയ്ക്ക് ആദ്യപ്രതി നൽകി കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

ലത്തീനിലുള്ള റോമൻ മിസാളിന്റെ പദാനുപദ തർജമയാണിതെന്ന് ആർച്ച് ബിഷപ് വ്യക്‌തമാക്കി. കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, ലിറ്റർജി കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി തോപ്പിൽ, ഫാ. സേവ്യർ താന്നിക്കാപ്പറമ്പിൽ, ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ലത്തീനിലെ പുതിയ പതിപ്പ് 2002 ൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് 2005 ൽ പരിഭാഷ ആരംഭിച്ചിരുന്നു. പദാനുപദ പരിഭാഷ തന്നെ വേണമെന്ന നിർദേശമാണ് വത്തിക്കാന്‍ നിര്‍ദേശത്തില്‍ ഉണ്ടായിരുന്നത്. ഇതനുസരിച്ചു 2010ൽ പത്തംഗ വിദഗ്ധ സമിതി രൂപീകരിച്ചു. വർഷങ്ങൾ നീണ്ട ശ്രമഫലമായി തയാറാക്കിയ കരട് ദിവ്യബലി കേരളത്തിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ ശുപാർശയോടെ കഴിഞ്ഞ മാർച്ചിൽ ദിവ്യാരാധന സംഘത്തിന്റെ അനുമതിക്ക് വീണ്ടും അയക്കുകയായിരിന്നു. ഇതേ തുടർന്നു ഒക്ടോബര്‍ 13നു പരിഭാഷയ്ക്കു മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. അടുത്ത ഞായറാഴ്ച മുതൽ മലയാളത്തിലുള്ള ദിവ്യബലിക്ക് പുതിയ ഗ്രന്ഥം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

More Archives >>

Page 1 of 29