
കോട്ടയം: നോട്ടുകളുടെ ലഭ്യത കുറവിനെ തുടര്‍ന്നു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കരുണയുടെ ഉദാത്ത മാതൃകയുമായി പുന്നത്തുറ സെന്റ് തോമസ് വെള്ളാപ്പള്ളി ശ്രദ്ധേയമാകുന്നു. രാവിലെ പള്ളിമുറ്റത്തു സൗജന്യ റേഷനും സാധനങ്ങളും അനേകര്‍ക്ക് നല്‍കി കൊണ്ടാണ് ഇടവക കാരുണ്യത്തിന്റെ മഹനീയ മാതൃക പ്രകടിപ്പിച്ചത്. പുന്നത്തുറ സെന്റ് തോമസ് വെള്ളാപ്പള്ളി ഇടവക പള്ളിയിൽ തുറന്ന സഹായസംരംഭത്തിൽനിന്നു നാനാജാതി മതസ്‌ഥരായ ഇരുന്നൂറിലേറെ കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു. അരി കൂടാതെ ഉരുളക്കിഴങ്ങും സവാളയും സൗജന്യമായി നൽകി.
നോട്ടു പ്രതിസന്ധിയെ തുടര്‍ന്നു സമീപത്തെ റേഷൻ കട അടച്ചിട്ട സാഹചര്യത്തിലാണു മാതൃകപരമായ സേവനവുമായി ഇടവക വികാരി ഫാ. സോണി മുണ്ടുനടയ്ക്കലിന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളി ഇടവക സൌജന്യ സേവനുവുമായി രംഗത്തെത്തിയത്. രൂക്ഷമായ നോട്ട് പ്രതിസന്ധി അനേകം കുടുംബങ്ങളെ കഷ്ട്ടത്തിലാക്കി എന്ന വിവരമറിഞ്ഞാണ് ഫാ. സോണി മുണ്ടുനടയ്ക്കൽ അരിയും മറ്റു സാധനങ്ങളും വിതരണം ചെയ്യാമെന്ന ആശയം മുന്നോട്ടുവച്ചത്. തുടര്‍ന്നു വാര്‍ഡ് പ്രതിനിധികള്‍ വഴി പ്രദേശത്തെ കുടുംബങ്ങളെ അറിയിക്കുകയായിരിന്നു. 10 ചാക്ക് അരിയും രണ്ടു ചാക്ക് വീതം ഉരുളക്കിഴങ്ങും സവോളയുമാണു ഇന്നലെ രാവിലെ പള്ളിയോടനുബന്ധിച്ചു വീതിച്ചു നൽകിയത്.
സാമ്പത്തിക പ്രതിസന്ധിയും തൊഴിൽക്ഷാമവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പള്ളിയിൽനിന്ന് അരിയും സവാളയും ഉരുളക്കിഴങ്ങും സൗജന്യമായി നല്കും. പുന്നത്തുറ വെള്ളാപ്പള്ളിയിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അർബുദബാധിതരായ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമായ ആയിരം പേർക്ക് എല്ലാ വെള്ളിയാഴ്ചകളിലും അന്നദാനവും വെള്ളാപ്പള്ളി ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.