
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നിയുക്‌ത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സീറോ മലബാർ സഭാ തലവന്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടികാഴ്ച നടത്തി. എറണാകുളം മേജർ ആർച്ച് ബിഷപ്സ് ഹൗസില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. എറണാകുളം–അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർ ചേർന്നു ഡോ. കളത്തിപ്പറമ്പിലിനെ സ്വീകരിച്ചു.
ഛാന്ദ ബിഷപ്പ് മാർ എഫ്രേം നരികുളം, അതിരൂപത വികാരി ജനറാൾമാരായ റവ. ഡോ. സെബാസ്റ്റ്യൻ വടക്കുംപാടൻ, റവ. ഡോ. ആന്റണി നരികുളം, ചാൻസലർ റവ. ഡോ. ജോസ് പൊള്ളയിൽ, വൈസ് ചാൻസലർ ഫാ. ജോർജ് കളപ്പുരയ്ക്കൽ, പാസ്റ്ററൽ കോ– ഓർഡിനേറ്റർ ഫാ. ജോസ് മണ്ടാനത്ത് തുടങ്ങിയവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
ഡിസംബർ 18നു വല്ലാർപാടം ബസിലിക്കയിലാണു ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സ്‌ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്. വത്തിക്കാനിൽ പ്രവാസികൾക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ സെക്രട്ടറിയായും സുവിശേഷപ്രഘോഷണ തിരുസംഘത്തിലെ അംഗമായും സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഈ ചുമതലകൾ ഒഴിഞ്ഞശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണു കൊച്ചിയിലെത്തിയത്.