India - 2025
ഫാ. ടോമിന്റെ മോചനത്തിനായി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു: കേന്ദ്രസര്‍ക്കാര്‍ ഉടനെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവ്
സ്വന്തം ലേഖകന്‍ 18-01-2017 - Wednesday
ന്യൂഡല്‍ഹി: യെമനിലെ ഏദനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തനും അഭിഭാഷകനുമായ അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ ഹര്‍ജ്ജിയിലാണ് കമ്മീഷന്‍ ഉത്തരവ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇരയെ മോചിപ്പിക്കുന്നതിനായ് എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തുടര്‍നടപടികള്‍ ഹര്‍ജ്ജിക്കാരനെ അറിയിക്കണമെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
ഫാദര്‍ ടോമിനെ തീവ്രവാദികള്‍ തട്ടികൊണ്ടു പോയിട്ട് പത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു ഇന്ത്യന്‍ പൗരന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാത്തത് കേന്ദ്ര സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകള്‍ ഇല്ലാത്തതിനാലാണെന്നു പരാതിയില്‍ പറയുന്നു. കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ ഫാദര്‍ ടോമിന്റെ തടങ്കലില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും, ചിത്രങ്ങളും പീഡന കഥകളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ഏറ്റവും ഒടുവിലായി പുറത്തുവന്ന വീഡിയോയില്‍ താടിയും മുടിയും വളര്‍ന്നു അവശനിലയില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം തന്റെ ജീവന്‍ രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടണമെന്നും യാചിക്കുന്നുണ്ട്. ഇത് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരിന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നാളിതുവരെ കാര്യക്ഷമമായ ചര്‍ച്ചകളോ നടപടികളോ ഉണ്ടായിട്ടില്ലായെന്ന്‍ ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നു. ബന്ദിയാക്കപ്പെട്ട യൂറോപ്പ്യന്‍ പൗരന്മാരെ അതാതു രാജ്യങ്ങള്‍ നടത്തിയ ഇടപെടലുകളുടെ ഫലമായി മോചിപ്പിക്കാന്‍ സാധിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും അഡ്വ ശ്രീജിത്ത് പെരുമന നല്‍കിയ ഹര്‍ജ്ജിയില്‍ പറയുന്നു.
നേരത്തെ ഫാ.ടോം ഉഴുന്നാലിൽ ആരാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത് വലിയ വിവാദമായി മാറിയിരിന്നു. ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകർ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സർക്കാർ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മറുചോദ്യം ഉന്നയിച്ചത്.