India - 2025

സീറോ മലബാര്‍ സഭയുടെ പ്രഥമ സമ്പൂര്‍ണ ദൈവശാസ്ത്ര സമ്മേളനം ഇന്ന്‍

സ്വന്തം ലേഖകന്‍ 21-07-2016 - Thursday

കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രഥമ സമ്പൂര്‍ണ ദൈവശാസ്ത്രസമ്മേളനം ഇന്ന്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പാ വിഭാവനം ചെയ്യുന്ന നവീന സഭാദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ കാലഘട്ടത്തിന്‍റെ ആവശ്യങ്ങളോടു സംവദിക്കാന്‍ സഭയെ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടാണു സമ്മേളനം. രാവിലെ 9.30ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിക്കും. ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത അധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രബന്ധം അവതരിപ്പിക്കും. കമ്മീഷന്‍ അംഗങ്ങളായ തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ഭദ്രാവതി രൂപത ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവര്‍ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്‍കും.

സാമൂഹികവും അജപാലനപരവുമായ മേഖലകളിലെ സഭയുടെ നയരൂപീകരണത്തിന്‍റെ ഭാഗമായി നടത്തുന്ന സമ്മേളനത്തില്‍ സഭയിലെ മെത്രാന്മാരും വിവിധ ദൈവശാസ്ത്ര ദാര്‍ശനിക മേഖലകളില്‍ ഡോക്ടറേറ്റോ ലൈസന്‍ഷിയേറ്റോ നേടിയിട്ടുള്ള വൈദികരും സന്യസ്തരും അല്മായരും പങ്കെടുക്കും. നാനൂറോളം ദൈവശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സമ്മേളനം സഭയുടെ ദൈവശാസ്ത്ര ചുവടുകള്‍ക്കു പുതിയ കരുത്തും ഉള്‍ക്കാഴ്ചയും പകരുമെന്നാണു പ്രതീക്ഷയെന്നു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

കേരളത്തിലെ സീറോ മലബാര്‍ രൂപതകള്‍ക്കു പുറമേ, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, ഛാന്ദാ, അദിലാബാദ്, ഗൊരഖ്പൂര്‍, സാഗര്‍, ഉജ്ജയിന്‍, സത്ന, ജഗദല്‍പൂര്‍, കല്യാണ്‍, ഫരീദാബാദ്, മെല്‍ബണ്‍, ചിക്കാഗോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ദൈവശാസ്ത്രസമ്മേളനത്തിനെത്തുന്നുണ്ട്.

More Archives >>

Page 1 of 12