India - 2025
തിരുനാള്‍ ആഘോഷങ്ങളെ നിയന്ത്രിച്ച് ആത്മീയതയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൂടുതല്‍ പ്രാധാന്യം നൽകണമെന്നു കര്‍ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 17-08-2016 - Wednesday
കൊച്ചി: തിരുനാളുകൾ പലയിടത്തും ഭക്തിയുടെ വിരോധാഭാസങ്ങളായി മാറിയിരിക്കുകയാണെന്നും തിരുനാൾ ആഘോഷങ്ങളിൽ ആർഭാടങ്ങളും അനാചാരങ്ങളും നിയന്ത്രിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആത്മീയതയ്ക്കും കൂടുതല്‍ പ്രാധാന്യം നൽകണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. 'തിരുനാൾ ആഘോഷങ്ങൾക്കൊരു പുനർവായന' എന്ന ലേഖനത്തിലാണ് തിരുനാളുകൾക്കു പുതിയ രൂപവും ഭാവവും കൈവരുത്തേണ്ട ആവശ്യകതയെ പറ്റി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് സൂചിപ്പിച്ചിരിക്കുന്നത്. വെടിക്കെട്ടും തിരുനാൾ പരിസരങ്ങളിലെ കച്ചവടസ്വഭാവത്തോടെയുള്ള പ്രവർത്തനങ്ങളും നിയന്ത്രിക്കപ്പെടണമെന്നും ലാളിത്യം നിറഞ്ഞ പുതിയ രൂപവും ഭാവവും വരേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
തിരുനാളുകൾ പലയിടത്തും ഭക്തിയുടെ വിരോധാഭാസങ്ങളായി മാറിയിരിക്കുകയാണ്. ഇടവകയുടെ നടത്തിപ്പിന് വൈദികരോടൊപ്പം അല്മായ ശുശ്രൂഷകർ നല്ല നേതൃത്വ ശൈലിയിൽ പ്രവർത്തിക്കുന്ന പാരമ്പര്യം നമ്മുടെ സഭയിലുണ്ട്. ചിലർ ബാഹ്യ ആഘോഷങ്ങൾക്കുവേണ്ടി ശക്തമായി വാദിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ എതിർത്ത് ലൗകികതയ്ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നത് തിരുനാളുകളുടെ നവീകരണത്തിന് തടസമാണ്. പൊതുവായ ആശയരൂപവത്കരണത്തിനു പള്ളി പൊതുയോഗങ്ങളും കമ്മിറ്റികളും ഭക്തസംഘടനകളും ഉറക്കെ ചിന്തിച്ച് തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നു.
തിരുനാളുകളിലേക്കു ജനങ്ങളെ ആകർഷിക്കുവാൻ പള്ളി അധികൃതർ സംഘടിപ്പിക്കുന്ന ശബ്ദജന്യമായ വെടിക്കെട്ടും വാദ്യങ്ങളും മൈക്ക് അനൗൺസ്‌മെന്റുകളും വൈദ്യുതി അലങ്കാരങ്ങളും വർദ്ധിപ്പിക്കുന്നതു തിരുനാളിന്റെ ലക്ഷ്യത്തെത്തന്നെ തകർക്കുന്നു. നേർച്ചവരുമാനത്തിന്റെ വർധനവ് തിരുനാളിന്റെ വിജയത്തിന്റെ മാനദണ്ഡമാകുന്നത് ശരിയല്ല.
തിരുനാൾ അവസരങ്ങളിലെ മൈക്ക് അനൗൺസ്‌മെന്റുകളും വാദ്യമേളങ്ങളും വെടിപടക്കങ്ങളുംകൊണ്ട് മുഖരിതമാകുന്ന അന്തരീക്ഷത്തിൽ, ശാന്തമായി പ്രാർത്ഥിക്കുന്നതിനോ ആളുകൾക്ക് ആശയവിനിമയത്തിലൂടെ പരസ്പരം കൂട്ടായ്മയിൽ വളരുന്നതിനോ സാധിക്കുന്നില്ല.
തിരുനാളിനു കാരണഭൂതനായ വിശുദ്ധന്റെയോ വിശുദ്ധയുടെയോ അത്ഭുതപ്രവർത്തന ശക്തിയെ അതിശയോക്തി കലർത്തി അവതരിപ്പിക്കാനുള്ള വ്യഗ്രതയും വ്യാപിച്ചുകാണുന്നു. വിശുദ്ധരുടെ മാധ്യസ്ഥ്യശക്തി പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കേണ്ട ഒന്നല്ല. ദൈവകൃപയുടെ പ്രവർത്തനമാണു വിശുദ്ധരുടെ മാധ്യസ്ഥ്യത്തിലൂടെ വിശ്വാസികൾക്കു ലഭിക്കുന്നത്. അതിനു പ്രചാരണം ആവശ്യമില്ല.
കൃത്രിമമായ പ്രചാരണങ്ങൾ വിശുദ്ധന്റെ മാധ്യസ്ഥ്യശക്തിയെക്കുറിച്ചു തെറ്റായ ധാരണകൾ സൃഷ്ടിക്കാനേ ഉപകരിക്കൂ. പുതിയ പുതിയ ആചാരങ്ങൾ മെനഞ്ഞെടുത്ത് തിരുനാളുകളെ ജനങ്ങൾ തടിച്ചുകൂടാനുള്ള അവസരങ്ങളാക്കുന്നവരുമുണ്ട്. ആളുകളെ കൂട്ടാൻവേണ്ടി ഉപഭോഗസംസ്‌കാരത്തിന്റെ ആകർഷണശൈലി സ്വീകരിക്കുന്നതു ന്യായീകരിക്കാനാവില്ല. ലേഖനത്തില്‍ പറയുന്നു.
ആത്മീയതയുടെ വളർച്ചയ്ക്കും വിശുദ്ധജീവിതത്തിന്റെ ചൈതന്യത്തിനും ഉപകരിക്കുന്ന ആരാധനാശുശ്രൂഷകൾ, തിരുവചനധ്യാനങ്ങൾ, പ്രാര്‍ത്ഥനാ നിര്‍ഭരമായ പ്രദക്ഷിണങ്ങൾ, ക്രൈസ്തവസന്ദേശം അവതരിപ്പിക്കുന്ന കലാപരിപാടികൾ, ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും സഹായകരമായിത്തീരുന്ന കാരുണ്യപ്രവർത്തനങ്ങൾ ഇവയൊക്കെയാണു നമ്മുടെ തിരുനാളുകളെ അർഥപൂർണമാക്കുന്നത്. കര്‍ദിനാള്‍ ലേഖനത്തില്‍ പ്രത്യേകം സൂചിപ്പിച്ചു.