India - 2025
കത്തോലിക്ക കോണ്‍ഗ്രസിനു പുതിയ ഭരണഘടന
സ്വന്തം ലേഖകന്‍ 19-01-2017 - Thursday
കൊച്ചി: സീറോ മലബാർ സഭയുടെ അല്മായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവർത്തനം ആഗോളതലത്തിലേക്കു വ്യാപിപ്പിക്കുന്നതിനു വഴിതുറന്നു പുതിയ ഭരണഘടന രൂപീകരിച്ചു. സഭ അംഗീകരിച്ച പുതിയ ഭരണഘടന ഡയറക്ടർ ഫാ. ജിയോ കടവിക്കും ജനറൽ സെക്രട്ടറി ബിജു പറയന്നിലത്തിനും നൽകി മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം
ചെയ്തു. കേരളത്തിനു പുറത്തുള്ള സീറോ മലബാർ സഭാംഗങ്ങളെ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവർത്തനത്തിൽ സജീവമാക്കാനുള്ള ഭേദഗതികളാണു ഭരണഘടനയിൽ വരുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി അമ്പതു ലക്ഷത്തോളം സഭാവിശ്വാസികളെ ഏകോപിപ്പിച്ചു സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താൻ പുതുക്കിയ ഭരണഘടനയിലൂടെ കത്തോലിക്ക കോണ്‍ഗ്രസിനു സാധിക്കുമെന്നു മേജർ ആർച്ച്ബിഷപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
സഭയും സമുദായവും ധാരാളം വെല്ലുവിളികൾ നേരിടുന്ന വർത്തമാന സാഹചര്യങ്ങളിൽ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണ്. പ്രതിസന്ധികളെ അതിജീവിക്കാൻ അല്മായരുടെ പങ്ക് വിലപ്പെട്ടതാണെന്നും കർദിനാൾ പറഞ്ഞു. കേന്ദ്രസമിതിയിലും നേതൃത്വത്തിലും നിശ്ചിത ശതമാനം ഭാരവാഹികൾ ഇനി കേരളത്തിനു പുറത്തുനിന്നാകും.