
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുത്തൂർ രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ് ഗീവർഗീസ് മാർ ദിവാന്നാസിയോസ് സ്ഥാനമൊഴിഞ്ഞു. 2010 ജനുവരി 25ന് സ്ഥാപിതമായ പുത്തൂർ രൂപത ഏഴു വർഷം പൂർത്തിയാക്കുമ്പോഴാണ് പ്രഥമ ഇടയൻ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത വിരമിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മാർ ദിവാന്നാസിയോസ് മുൻകൂട്ടി സ്ഥാനമൊഴിയുന്നതിനുള്ള അപേക്ഷ പൗരസ്ത്യസഭകൾക്കുള്ള കാനൻ നിയമം അനുസരിച്ചു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായ്ക്ക് നൽകി. സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസുമായി കൂടിയാലോചിച്ച് ബാവാ ഇത് അംഗീകരിക്കുകയും ഫ്രാൻസിസ് മാർപാപ്പ രാജി സ്ഥിരീകരിക്കുകയായിരിന്നു.
1996 ഡിസംബർ 18 ന് ബത്തേരി രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി നിയമിതനായ മാർ ദിവന്നാസിയോസ് 14 വർഷത്തെ അജപാലന ശുശ്രൂഷയ്ക്കു ശേഷമാണ് പുത്തൂർ രൂപതയുടെ പ്രഥമ ഇടയനായി ചുമതലയേറ്റത്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇടവകകൾക്കും തുടക്കം കുറിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഇരുപത്തിയൊന്ന് വർഷകാലത്തെ മേൽപട്ട ശുശ്രൂഷയ്ക്കു ശേഷമാണ് മാർ ദിവന്നാസിയോസ് വിരമിക്കുന്നത്. രൂപതാ അഡ്മിനിസ്ട്രേറ്ററായി വികാരി ജനറാള്‍ മോണ്‍. ജോർജ് കാലായിലിനെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ നിയമിച്ചു.