India - 2025

റാണി മരിയയുടെ രക്തസാക്ഷിത്വം ദൈവാനുഗ്രഹത്തിന്റെ നീര്‍ച്ചാലായി പ്രവഹിച്ചു തുടങ്ങിയിരിക്കുന്നു: മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 12-11-2017 - Sunday

കൊച്ചി: വാഴ്ത്തപ്പെട്ട റാണി മരിയയുടെ രക്തസാക്ഷിത്വം ദൈവാനുഗ്രഹത്തിന്റെ നീര്‍ച്ചാലായി പ്രവഹിച്ചു തുടങ്ങിയിരിക്കുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കേരളസഭാതല ആഘോഷത്തിലെ പൊതുസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നീതിക്കുവേണ്ടി സ്വരമുയര്‍ത്തിയതിന്റെ പേരില്‍ രക്തസാക്ഷിയാക്കപ്പെട്ടതെന്നതു വാഴ്ത്തപ്പെട്ട റാണി മരിയയുടെ അനന്യതയാണെന്നും കര്‍ദിനാള്‍ പറഞ്ഞു.

മറ്റുള്ളവര്‍ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചു. പാവങ്ങള്‍ക്കു വേണ്ടിയാണു വാഴ്ത്തപ്പെട്ട റാണി മരിയ പോരാടിയതും പ്രവര്‍ത്തിച്ചതും. ക്രൈസ്തവ വിശ്വാസം ഉള്‍ക്കൊള്ളുന്ന മൂല്യങ്ങള്‍ക്കു വേണ്ടി ജീവന്‍ സമര്‍പ്പിക്കാന്‍ ഓരോ ക്രൈസ്തവനും കഴിയണം. ധീരരക്തസാക്ഷിത്വത്തിന്റെ തുടര്‍ച്ചയായി വാഴ്ത്തപ്പെട്ട റാണി മരിയയുടെ ഘാതകന്‍ മാനസാന്തരപ്പെടുകയും സഹോദരങ്ങളും മാതാപിതാക്കളും ഘാതകനോട് ക്ഷമിക്കുകയും ചെയ്തു. വാഴ്ത്തപ്പെട്ട റാണി മരിയയുടെ രക്തസാക്ഷിത്വം ദൈവാനുഗ്രഹത്തിന്റെ നീര്‍ച്ചാലായി പ്രവഹിച്ചു തുടങ്ങിയിരിക്കുന്നു. രക്തസാക്ഷിത്വത്തിലൂടെ പുല്ലുവഴി ഗ്രാമത്തിനും ഭാരതസഭയ്ക്കും കൂടുതല്‍ ചൈതന്യം കൈവന്നിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

ആര്‍ച്ച് ബിഷപ്പ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, എഫ്‌സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി, ഉദയ്‌നഗറില്‍നിന്നുള്ള പ്രതിനിധി സേവാ സിംഗ്, ആഘോഷപരിപാടികളുടെ ജനറല്‍ കണ്‍വീനറും അതിരൂപത പ്രോ വികാരി ജനറാളുമായ മോണ്‍. ആന്റണി നരികുളം, ആന്റോ ചേരാംതുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനം, സ്‌നേഹവിരുന്ന് എന്നിവയും നടന്നു.

More Archives >>

Page 1 of 114