India - 2025
ജിഷയുടെ ക്രൂരമായ കൊലപാതകം: കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കണം കെസിബിസി പ്രൊ-ലൈഫ് സമിതി
അമൽ സാബു 03-05-2016 - Tuesday
കൊച്ചി: കുറുപ്പുംപടിയില്‍ പുറമ്പോക്കിലെ കുടിലിനുളളില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകനെ കണ്ടെത്തി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി ആവശ്യപ്പട്ടു.
ദളിത് യുവതി മൃഗീയമായി പീഡിപ്പിക്കപ്പെട്ട് ആറു ദിവസം കഴിഞ്ഞിട്ടും പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ പാലാരിവട്ടം പിഒസിയില്‍ ഫാ. പോള്‍ മാടശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം പ്രതിഷേധിച്ചു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, നാടിനെ നടുക്കിയ ഈ സംഭവം മൂടി വയ്ക്കുവാനും വിവാദമാക്കുവാനുമുളള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും മുന്നണികളുടേയും നിലപാടുകള്‍ അത്യന്തം വേദനാജനകമാണ്. മാധ്യമങ്ങളുടെ അവസരോചിതമായ ഇടപെടലുകളാണ് ഇത്തരം ക്രൂരകൃത്യങ്ങളെ പുറംലോകത്തിന് അറിയുവാനും പൊതുജന മനസ്സാക്ഷി ഉണര്‍ത്തുവാനും സഹായിക്കുന്നത്.
കെസിബിസി പ്രൊലൈഫ് സമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ആവശ്യമെങ്കില്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.
കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.